തിരുവനന്തപുരം: ചെക്ക് കേസില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയത് സി.പി.ഐ.എം. ആണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. സിപിഎം ഗൂഢാലോചന നടത്തിയാണ് തുഷാറിനെതിരെ കേസുണ്ടാക്കിയതെന്നും യുഎഇയില്‍ വിളിച്ച് വരുത്തി തുഷാറിനെ അറസ്റ്റ് ചെയ്തതെന്നുംശ്രീധരൻ പിള്ള പറഞ്ഞു.
തുഷാർ നിരപരാധിയാണ്, നിരപരാധിയായ ഒരു മനുഷ്യനെ എന്തിന് വേട്ടയാടിയെന്ന് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയണം.
കേസില്‍ പരാതിക്കാരനായ നസീല്‍ അബ്ദുള്ള ഇടതുപക്ഷക്കാരനാണ്. അജ്മാനിലുള്ള ബിജെപി പ്രവര്‍ത്തകരില്‍ നിന്നും മറ്റും ഞാന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നുവെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
മാതൃഭൂമി ന്യൂസിനോടായിരുന്നു പിള്ളയുടെ പ്രതികരണം. തുഷാറിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. വ്യാജപരാതി നല്കി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലായിരുന്നു നസീല്‍ അബ്ദുള്ളയുടെ ലക്ഷ്യമെന്നും തുഷാര്‍ പറഞ്ഞു.
ഇതിനിടെ തുഷാര്‍ നസീല്‍ അബ്ദുള്ളയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുഷാറിനെ മോചിപ്പിക്കാൻ ബി.ജെ.പി ഒന്നും ചെയ്തില്ലെന്ന വിമർശനവും ബി.ഡി.ജെ.എസ് നേതൃത്വത്തിനുണ്ട്.
മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയതിനു ശേഷമാണ് ബി.ജെ.പി നേതൃത്വം സംഭവത്തിൽ പ്രതികരിക്കുകയെങ്കിലും ചെയ്തത്.
തുഷാറിന് ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി നടേശൻ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിക്കും മാത്രമാണ്.
അതുതന്നെ ബി.ജെ.പി ഈ കാര്യത്തിൽ ഇടപെട്ടില്ലെന്ന വെള്ളാപ്പള്ളി നടേശന്റേയും ബി.ഡി.ജെ.എസ്സിന്റെയും നിലപാടാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക