തിരുവന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയായി എൻ .സി.പി നേതാവ് മാണി സി കാപ്പൻ വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐ.എം, സി.പി.ഐ, എൻ.സി.പി നേതൃയോഗങ്ങളും ഇന്ന് തിരുവനന്തപുരത്തു നടക്കും.
ശേഷം എ.കെ.ജി സെന്ററിൽ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും. ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം.രാവിലെ പതിനൊന്നിനാണ് എൻ.സി.പി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം.
അടുത്തമാസം 23നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി തന്നെ മൽസരിക്കുമെന്നാണ് ഇടതു ചേരിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എത്രയുംവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.കേരളാ കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ പ്രചരണം തുടങ്ങുന്നതുവഴി കൃത്യമായ മേൽക്കൈ ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
അട്ടിമറികളുണ്ടായില്ലെങ്കിൽ മാണി.സി.കാപ്പന്റെ പേരിന് യോഗം അംഗീകാരം നൽകും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരിക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയുടേയും മുഖ്യ അജണ്ട. മണ്ഡലത്തിൽ ഇതിനോടകം തന്നെ നടത്തിയ പ്രവർത്തനങ്ങൾ ഇരുപാർട്ടികളും അവലോകനം ചെയ്യും.
വൈകിട്ട് ഇടതുമുന്നണി യോഗത്തിൽ എൻ.സി.പിക്ക് പാലാ സീറ്റ് നൽകാനുള്ള തീരുമാനമുണ്ടായാൽ, സ്ഥാനാർഥി പ്രഖ്യാപനം വൈകില്ല. കഴിഞ്ഞ തവണ അയ്യായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷത്തിനാണ് മാണി.സി.കാപ്പൻ, കെ.എം.മാണിയോട് തോറ്റത്.
ഇത്തവണ കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടിയാകുമ്പോൾ വിജയിക്കാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കെ.എം.മാണിയെപ്പോലുള്ള അതികായനോട് കടുത്ത പോരാട്ടം തന്നെ നടത്തിയ മാണി സി കാപ്പന് മാണിസാറില്ലാത്ത ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു വരാൻ സാധിക്കുമോ എന്ന ഭയം യു.ഡി.എഫ് കേന്ദ്രങ്ങളിലും ഉണ്ട്.
കഴിഞ്ഞ മൂന്ന് തവണ കെ.എം മാണിയോട് പരാജയപ്പെട്ടെങ്കിലും ഓരോ തവണയും ഭൂരിപക്ഷം കുറയ്ക്കാൻ കാപ്പന് സാധിച്ചു. ഇതുകൊണ്ട് തന്നെ മണ്ഡലത്തിലെ മുഴുവനാളുകൾക്കും പരിചിതനാണ് മാണി സി കാപ്പൻ. ഇതും ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷയ്ക്ക് കരുത്ത് നല്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക