ഓണത്തിന് മുന്നോടിയായി നൂതനമായ നിരവധി പുതിയ പരിപാടികൾ കോർത്തിണക്കിയ സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളിൽ ആഗസ്റ്റ് മുപ്പത്തിയൊന്ന് വൈകീട്ട് അരങ്ങേറി.
നൂറോളം പേർ തലേന്ന് രാത്രി തീർത്ത ഭീമൻ പൂക്കളത്തിന്റെ മുന്നിലാണ് ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ കലാസന്ധ്യ അരങ്ങേറിയത്.
മവേലി മന്നന്റെ അരങ്ങേറ്റത്തോടെ തുടങ്ങിയ കലാസന്ധ്യ നാലു മണിക്കൂറോളം നീണ്ടു നിന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാവേലി തമ്പുരാന്റെ വേഷപകർച്ച പൂക്കളത്തിനരികെ എത്തിയത്.
തിരുവാതിരക്കളി, മോഹിനിയാട്ടം, ഒപ്പന, മാർഗ്ഗം കളി എന്നിവ പൂക്കളത്തിന്റെ അരികിൽ മാളിന്റെ നടുത്തളത്തിൽ അരങ്ങേറി.
രുഗ്മാമാഗ്ദനും മോഹിനിയും പകർന്നാടിയ കഥകളിയും തെയ്യവും സീവുഡ്സിന്റെ കാണികളെ ത്രസിപ്പിച്ചു.
തെയ്യത്തിന്റെ ചടുലതാളങ്ങൾ നോക്കി കൂടുതൽ ചോദിച്ചറിഞ്ഞാണ് അന്യഭാഷക്കാർ മാളിൽ നിന്ന് മടങ്ങിയത്.
പരശുരാമനും വാമനനുമടങ്ങുന്ന നടന്നു നീങ്ങുന്ന വേഷങ്ങൾ സീവുഡ്സിന് നവീനാനുഭവമായി.
ഇതാദ്യമായാണ് നീങ്ങുന്ന മാവേലിയും വാമനനും പരശുരാമനും പിന്നെ തെയ്യവും സീവുഡ്സ് മാളിലെത്തുന്നത്.
അപ്രതീക്ഷിതമായി പുരാണ കഥാപാത്രങ്ങളെ കണ്ട കാഴ്ച്ചക്കാർ അദ്ഭുതം വെടിഞ്ഞ് കൂടെ നിന്ന് സെൽഫിയെടുക്കാനും മറന്നില്ല.
റെക്കോർഡിനരികെയെത്തുന്ന പൂക്കളത്തിന്റെയരികിൽ ചെണ്ടയിൽ കലാശകൊട്ടുതിരുമ്പോൾ അന്യഭാഷക്കാരും ചുവട് വെച്ചു.
ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയത്.
ജാതി – മത – ദേശ – ഭാഷ – തൊഴിൽ – സമാജ സംഘടന – രാഷ്ട്ര – രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം കഴിഞ്ഞ വർഷം ഗ്രാന്റ് സെൻട്രൽ മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങേകാൻ മുന്നിട്ടിറങ്ങി വന്നിരുന്നു.
ശ്യാമസുന്ദരകേരകേദര ഭൂമിയുടെ സംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് സാംസ്ക്കരിക പരിപാടികൾ ആസൂത്രണം ചെയ്തത്.
ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് സീവുഡ്സ് മലയാളി സമാജം സീവുഡ്സ് ഗ്രാന്റ് സെൻട്രലുമായി കൈ കോർത്ത് പൂക്കളവും കലാസന്ധ്യയുമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക