പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്നാണ് നിർദേശം. ബലക്ഷയം വിലയിരുത്താൻ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജികളിലാണ് കോടതി ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്ന് നിർദേശിച്ച ഹൈക്കോടതി ബലക്ഷയം വിലയിരുത്താൻ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും വ്യക്തമാക്കി.
വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന എൻജിനിയർമാരുടെ സംഘടനയുടെ ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് കോടതി നടപടി.
നേരത്തെ പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപണി മതിയെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സർക്കാർ പാലം പൊളിക്കാൻ ഒരുങ്ങുകയാണെന്നാണ് ഹർജിയിലെ വാദം.
അതേസമയം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി, തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ സഹകരണ സൊസൈറ്റി എന്നിവയ്ക്ക് ടെൻഡറില്ലാതെ പാലം പൊളിക്കൽ പ്രവൃത്തികൾ നൽകുന്നതും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പാലാരിവട്ടം പാലത്തിന്റെ അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുന്ന സാഹചര്യത്തിൽ യുഡിഎഫിന് എതിരെ ജനവികാരം ഉയർത്താനുള്ള സർക്കാർ നീക്കത്തിന് ചെറുതെങ്കിലും ഒരു തടസമാണ് കോടതിയുടെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക