കൊച്ചി: ലോൺ തിരിച്ചടയ്ക്കാത്തതിന് ജപ്തി ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ജപ്തി ചെയ്യുന്നത് വിമാനം ആയാലോ?. ഫെഡറല്‍ ബാങ്ക് ആണ് ഈ അപൂര്‍വ ജപ്തി നടത്തിയത്.
ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് സീബേര്‍ഡ് സീപ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളില്‍ ഒരെണ്ണം സിയാല്‍ വിമാനത്താവളത്തില്‍നിന്ന് പിടിച്ചെടുത്തത്.
ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ കെ ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ എ ബാബു, വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് സഗീര്‍ എന്നിവരും ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്കി.
2016ല്‍ കൊണ്ടു വന്ന ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക് റപ്റ്റ്സി കോഡ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കല്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഈ നിയമം രൂപീകരിച്ചത്. നിലവിലുള്ള സര്‍ഫാസി നിയമം അനുസരിച്ച് വിമാനങ്ങളും കപ്പലുകളും പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക