വധഭീഷണിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ നടൻ ഷെയ്ൻ നിഗമിനെ തള്ളി നിർമാതാവ് ജോബി ജോർജ്. ഷെയ്ൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോർജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുൻപ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ൻ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നൽകിയതായി അറിഞ്ഞു. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയെന്നും ജോബി പറഞ്ഞു.
തന്റെ സിനിമയിൽ അഭിനയിച്ച ശേഷം മാത്രമേ മുടി മുറിക്കാവൂ എന്ന് കരാറുണ്ട്. ഇത് മാനിക്കാതെയാണ് ഷെയ്ൻ മുടി മുറിച്ചതെന്നും ജോബി പറഞ്ഞു. 30 ലക്ഷം രൂപയാണ് സിനിമയ്ക്ക് വേണ്ടി ഷെയ്ന് നൽകിയത്. അതിന് ശേഷം വീണ്ടും പത്ത് ലക്ഷം ആവശ്യപ്പെട്ടു. മുടി വെട്ടിയത് സംബന്ധിച്ച് ഷെയ്ന്റെ ന്യായീകരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. ഉറങ്ങിക്കിടന്നപ്പോൾ മുടി വെട്ടിയെന്ന് ഷെയ്ൻ പറഞ്ഞതായാണ് അറിയുന്നത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്വന്തം മുടി വെട്ടുന്നത് പോലും അറിയാത്ത വിധം ഷെയ്നെ എന്താണ് സ്വാധീനിക്കുന്നതെന്ന് ജോബി ജോർജ് ചോദിച്ചു.
സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ഭരങ്കര അസുഖമാണെന്നും ഡോക്ടറെ കാണാൻ പോകുകയാണെന്നും ഷെയ്ൻ പറഞ്ഞിരുന്നു. തൊട്ടപ്പുറത്ത് ജോബി ചേട്ടൻ ടെൻഷനിലാണെന്നും സമാധാനിപ്പിക്കണമെന്നും മറ്റെരാളോട് ഷെയ്ൻ പറഞ്ഞതായും നിർമാതാവ് കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് വേണ്ടി അഞ്ചരക്കോടി ചെലവാക്കി. ഷെയ്നോട് സഹകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വോയിസ് മെസേജ് അയച്ചത് താൻ തന്നെയാണ്. ആരേയും മനഃപൂർവം തേജോവധം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. ഷെയ്നോട് യാതൊരു വിരോധവുമില്ലെന്നും ജോബി കൂട്ടിച്ചേർത്തു.
അതേസമയം, നിർമാതാവിൽ നിന്ന് വധഭീഷണി നേരിട്ട നടൻ ഷെയ്ൻ നിഗമിന് പൂർണ പിന്തുണയുമായി മേജർ രവി. ആരുടേയും പിന്തുണയില്ലാതെ ഉയർന്ന് വരുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്ന് മേജർ രവി പറഞ്ഞു. സ്വയം പരിശ്രമിച്ചാണ് ഷെയ്ൻ മലയാളം സിനിമയിൽ സ്ഥാനമുറപ്പിച്ചത്. മോശപ്പെട്ട മാതൃക മലയാളം സിനിമാ ഇൻഡസ്ട്രിയിൽ സൃഷ്ടിക്കരുതെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ഷെയ്നിന് പരസ്യ പിന്തുണ നൽകുന്ന ചലച്ചിത്ര മേഖലയിലെ ആദ്യത്തെ ആൾ കൂടി ആണ് മേജർ രവി.
നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക