മുംബൈ∙ കൃത്യസമത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് മറാത്തി നടി പൂജാ സുൻജറും നവജാത ശിശുവും മരിച്ചു. മുംബൈയിൽ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
കുഞ്ഞ് ജനിച്ചു മണിക്കൂറുകൾക്കകമാണ് ഇരുവരും മരണപ്പെട്ടത്.
യഥാസമയം ആംബുലൻസ് ലഭ്യമാക്കിയിരുന്നെങ്കിൽ പൂജയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബാംഗംങ്ങൾ പറഞ്ഞത്. ഞായറാഴ്ച വെളുപ്പിനെ 2 മണിയോടെ ഗൊരേഗാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ പൂജയെ സ്ഥിതി മോശമായതിനെ തുടർന്നു വേഗം തന്നെ പ്രസവമുറിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചു നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു.
പൂജയെ എത്രയും പെട്ടെന്ന് ഗൊരേഗാവിൽ നിന്നു 40 കി.മി അകലെയുള്ള ആശുപത്രിയിലെക്കു മാറ്റണമെന്നു ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിനായി ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഏറെ ശ്രമിച്ചതിനു ശേഷം ഒരു സ്വകാര്യ ആംബുലൻസ് ലഭിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് വഴിയിൽ വച്ചു പുജ മരണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നിരവധി മറാത്തി സിനിമകളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത പൂജാ സുൻഹർ ഗർഭിണിയായ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക