വാഷിംഗ്ടൺ: ആഗോളഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ(ഐ.സ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ വെച്ച് അമേരിക്കയുടെ കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇയാൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വിവരം പുറത്തു വിട്ടത്.
ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നു മക്കളും, സംഘത്തിൽപ്പെട്ട ചിലരും കൊല്ലപ്പെട്ടതായും പതിനൊന്നു മക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.
സൈന്യം വളഞ്ഞപ്പോൾ രക്ഷപെടാനാവില്ലെന്ന് തിരിച്ചരിഞ്ഞ ഭീകരൻ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് ഓടുകയും ദേഹത്ത് കെട്ടിവച്ച സ്ഫോടക വസ്തുക്കളാൽ പൊതിച്ചിതറുകയും ചെയ്തിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ഇയാളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സ്ഥാപകനും വിവിധ ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്ത പിടികിട്ടാപുള്ളിയായിരുന്നു ബാഗ്ദാദി. ഇയാളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നതായിരുന്നു ദേശീയ സുരക്ഷയിൽ അമേരിക്ക ഏറ്റവും പ്രധാനമായി കണ്ടിരുന്നത്. ഇയാൾ കൊല്ലപ്പെട്ടതോടെ വ്യോമാക്രമണത്തിലൂടെ ഒളിത്താവളവും സൈന്യം തകർത്തു.
ഇറാഖ് രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കൻ കമാൻഡോകൾ ആക്രമണങ്ങൾ നടത്തിയത്. ബാഗ്ദാദിയെ ഇല്ലായ്മചെയ്യാൻ ഒട്ടേറെ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതായും ഇതിൽ ഇറാഖ് വളരെയധികം സഹകരിച്ചെന്നും ട്രംപ് പറഞ്ഞു.
അമ്പത്തിനോടടുത്ത് പ്രായമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ബാഗ്ദാദിയുടെ ജനനം ഇറാഖിലാണ്. ഇബ്രാഹിം അൽ ബാദ്രി എന്നാണ് യഥാർത്ഥ പേര്. വിവിധ ഭീകരസംഘടങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപവൽക്കരിക്കുകയും 2010-ൽ ഐ.സിന്റെ നേതാവാകുകയും ചെയ്ത ഇയാൾ സംഘത്തിന്റെ ശക്തി ക്ഷയിച്ചതോടെ സിറിയൻ അതിർത്തിയിലെ കേന്ദ്രത്തിൽ ഒളിച്ചുകഴിയുകയായിരുന്നു. അഞ്ചുവർഷമായി ഒളിവിലായിരുന്ന ഇയാളെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് രണ്ടര കോടി ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു അമേരിക്ക.
പലതവണയായി സൈനീകനീക്കങ്ങളിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക