ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര ഉൽപാദനത്തിൽ കുതിപ്പ് പ്രവചിച്ച് ഐ.എം.എഫ്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ അടുത്ത വർഷം മികച്ച കുതിപ്പിന് സാധ്യതയെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ.
എണ്ണയിതര മേഖലയിൽ യു.എ.ഇക്ക് രണ്ടര ശതമാനത്തിന്റെ വളർച്ച ഉണ്ടാകും. അതേ സമയം ഇറാൻ സമ്പദ് ഘടന വൻതകർച്ചയെ നേരിടുമെന്നും ഐ.എം.എഫ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
എണ്ണയിയര മേഖലയിലാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ മികവ് പ്രകടിപ്പിക്കുക. പിന്നിട്ട വർഷം യു.എ.ഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നടപ്പു വർഷം 405.8 ബില്യൻ ഡോളറാണ് മൊത്തം ആഭ്യന്തര ഉൽപാദന നിരക്കായി ഐ.എം.എഫ് കണ്ടത്. എന്നാൽ അടുത്ത വർഷം ഇത് 414 ബില്യണ് ഡോളറായി ഉയരുമെന്ന് ഐ.എം.എഫ് പശ്ചിമേഷ്യൻ ഡയരക്ടർ ജിഹാദ് അസൂർ പറഞ്ഞു.
എണ്ണയിതര മേഖലയുടെ മുന്നേറ്റമാണ് യു.എ.ഇക്ക് തുണയാവുക. പോയവർഷം 1.3 ശതമാനവും നടപ്പുവർഷം 1.6 ശതമാനവും ആയിരുന്നു വളർച്ചു. അടുത്ത വർഷം എണ്ണിയതര മേഖലയിൽ മൂന്നു ശതമാനം വളർച്ചയാണ് യു.എ.ഇക്കുണ്ടാവുകയെന്ന് ഐ.എം.എഫ് വ്യക്തമാക്കുന്നു. എണ്ണ മേഖലയിൽ അടുത്ത വർഷവും ഇടിവ് തുടരും.
പോയ വർഷം 2.8 ശതമാനവും നടപ്പുവർഷം ഒന്നര ശതമാനവും ആയിരുന്നു തിരിച്ചടി. 2020ൽ 1.4 ശതമാനം ഇടിവാണ് ഐ.എം.എഫ് വിലയിരുത്തൽ. നികുതി, നികുതിയതര മേഖലകളിൽ കൂടുതൽ പരിഷ്കരണം നടപ്പാക്കണമെന്ന് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളോട് ഐ.എം.എഫ് ആവശ്യപ്പെട്ടു.
അതേ സമയം യു.എ.ഇയുടെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ അടുത്ത വർഷം ഗണ്യമായ വർധനക്ക് സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ അടുത്ത വർഷം രണ്ടു ശതമാനത്തിന്റെ വളർച്ചയാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. എന്നാൽ യു.എസ് ഉപരോധവും മറ്റും കാരണം ഇറാൻ സമ്പദ് ഘടന ഗുരുതരാവസ്ഥയിലാണെന്ന് ഐ.എം.എഫ് റിപ്പോർട്ട് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക