ലണ്ടൻ: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലിമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ്.
സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും ആളുകളുമായി ഇടപഴകാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും ക്രിസ്ഡേവിസ് ആരോപിച്ചു.
കശ്മീരില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ക്രിസ് ഡേവിസിന്റെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സര്‍ക്കാരിന് കശ്മീരിന്റെ കാര്യത്തില്‍ എന്താണ് ഒളിക്കാനുള്ളതെന്ന് ഡേവിസ് ആരാഞ്ഞു. ‘കശ്മീരില്‍ ജനാധിപത്യ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് തീര്‍ച്ചയാണ്. അവിടെ നടക്കുന്നത് ലോകം ശ്രദ്ധിച്ചേ മതിയാകൂ. കശ്മീരിലെ ബന്ധുക്കളുമായി സംസാരിക്കാന്‍പോലുമാകാതെ ബ്രിട്ടനില്‍ കഴിയുന്ന നിരവധി പേര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. സ്വാതന്ത്ര്യം എടുത്തുകളഞ്ഞും സൈനികഭരണം അടിച്ചേല്‍പ്പിച്ചും ഒരു സര്‍ക്കാരിനും ആളുകളുടെ മനസ്സും ഹൃദയവും സ്വന്തമാക്കാനാകില്ല. രക്തരൂഷിതമായ ഒരു തിരിച്ചടിക്കുള്ള അപകടസാധ്യത പ്രകടമാണ്’– ഡേവിസ് പറഞ്ഞു.
കശ്മീര്‍ സന്ദര്‍ശിക്കുന്ന നടത്തുന്ന 27 എംപിമാരില്‍ 22 പേരും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. നാസി അനുകൂല പരാമര്‍ശം നടത്തിയതിന് യൂറോപ്യന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോളണ്ട് എംപി റെയ്സാര്‍ദ് സെര്‍നാക്കി ഉള്‍പ്പെടെയുള്ളവരാണ് കശ്മീര്‍ സന്ദര്‍ശക സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക