ബംഗളുരു: ചെലവു ചുരുക്കലിന്റെ ഭാഗമായി ഐ.ടി. സ്ഥാപനമായ ഇന്‍ഫോസിസ് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം(2,200 പേര്) ജീവനക്കാരുള്പ്പടെയാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. കോഗ്നിസെന്റും അടുത്തിടെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.
ജോബ് ലെവല്‍ ആറിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനംപേര്‍ പുറത്തുപോകും. ഈ വിഭാഗത്തില്‍ മൊത്തം 30,092 പേരാണുള്ളത്. ജോബ്ലെവല് ഏഴ്, എട്ടിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും. മൂന്ന്, നാല്, അഞ്ച് ലെവലില്‍നിന്ന് 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. ജോബ് ലെവല്‍ മൂന്നിന് താഴെ 86,558 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ലെവല്‍ നാല്, അഞ്ച് നിലവാരത്തിലുള്ള 1,10,502 പേരും ലെവല്‍ ആറ്, ഏഴ് സീനിയര്‍ തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്. അടുത്തകാലത്തൊന്നും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
വരുമാനം വര്‍ധിച്ചെങ്കിലും പ്രവര്‍ത്തനച്ചെലവ് കൂടിയതും ലാഭം കുറഞ്ഞതുമാണു പിരിച്ചുവിടലിനു പിന്നിലെന്നാണു വിലയിരുത്തല്‍. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കമ്പനിയെ കാര്യമായി ബാധിക്കുന്നുണ്ട്.
അതേസമയം വരുമാനം പെരുപ്പിച്ചു കാണിക്കല്‍ വിവാദത്തെ തുടര്‍ന്നു ഇന്‍ഫോസിസിന്റെ ഓഹരിയിലടക്കം അടുത്തിടെ വന്‍കുറവുണ്ടായിരുന്നു. ജൂണ്‍പാദ ഫലങ്ങള്‍ക്കുശേഷം കൂട്ടപിരിച്ചുവിടലിനു കമ്പനി നിര്ബന്ധിതമായേക്കുമെന്നു ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക