ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ലോക്സഭാ മണ്ഡലത്തിലുള്ള ഹനൂരിലെ ഒരു പോളിങ് ബൂത്തിൽ ഏപ്രിൽ 29ന് രണ്ടാമതും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഏപ്രിൽ 26ന് ബൂത്തിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. കമ്മിഷന്റെ നിർദ്ദേശങ്ങൾ പ്രകാരം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ് നടക്കുക.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തെ ചൊല്ലി ചാമരാജനഗര ജില്ലയിലെ ഇൻഡിഗനാഥ ഗ്രാമത്തിലെ രണ്ട് സംഘങ്ങൾ തമ്മിൽ വെള്ളിയാഴ്ച സംഘർഷം നടന്നു. സംഘർഷത്തിനിടെ സംഘം ഇ വി എം മെഷീനുകൾ നശിപ്പിച്ചതിനെ തുടർന്നാണ് നടപടി.
മതിയായ അടിസ്ഥാന സൗകര്യ വികസനമില്ലെന്ന് ആരോപിച്ഛ്ക് ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഇതിന് മുൻപ് തീരുമാനിച്ചിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രാദേശിക ഉദ്യോഗസ്ഥരുടെ ഉറപ്പിനും ശ്രമങ്ങൾക്കും ശേഷമാണ് വോട്ടെടുപ്പ് പ്രക്രിയ നടന്നത്. പ്രാഥമിക വിവരം അനുസരിച്ച് ഒരു സംഘം വോട്ടുചെയ്യാനും മറ്റൊന്ന് ബഹിഷ്കരിക്കാനും തീരുമാനമെടുത്തു. ഇത് അവർ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാക്കി. ഈ സമയം അവർ ഇ.വി.എമ്മുകൾ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക