കൊല്ലം: വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചില്‍ യാത്രക്കാരായ യുവാക്കള്‍ ബോട്ടില്‍ വയ്ക്കാനുള്ള ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകള്‍ കയറ്റി വച്ചിരുന്ന യാത്ര ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുന്നു.
കഴിഞ്ഞ ദിവസമാണ് വേണാട് എക്സ്പ്രസില്‍ കാലുകള്‍ മുന്‍സീറ്റിലും മറ്റും ഉയര്‍ത്തി വച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
അത്യാധുനിക സംവിധാനങ്ങളോടെ യാത്ര ആരംഭിച്ച പുതിയ കോച്ചുകള്‍ക്ക് കേടുപാട് വരുത്തി എന്ന വാര്‍ത്ത പുറത്തു വന്നതിന് ശേഷമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ക്കെതിരെ അമര്‍ഷം പൊട്ടിപുറപ്പെടുകയായിരുന്നു.
ട്രെയിനില്‍ യാത്ര ചെയ്ത ഏതോ ഒരു യാത്രക്കാരന് പകര്‍ത്തിയതായിരുന്നു ചിത്രം. ‘പുതിയ വേണാട് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ഇന്നലത്തെ യാത്രയില്‍ ഒരു സുഹൃത്ത് പകര്‍ത്തിയത്…സാക്ഷര കേരളം…കക്കൂസിന്റെ പേരില്‍ വടക്കേ ഇന്ത്യയെ പരിഹസിക്കുന്ന പുരോഗമന ചിന്തയുടെ അറ്റത്ത് എത്തിയ മലയാളി.’ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പ്രചരിച്ചത്.
ഈ മാസം ആദ്യമാണ് വേണാട് എക്സ്പ്രസ് ന്യൂജെന്‍ ലുക്കില്‍ ഓടി തുടങ്ങിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ഈ ഭംഗി കണ്ടിട്ട് ഇഷ്ടമായില്ല. പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍ അവരുടെ ഇടപെടല്‍ നടത്തി.
പുതിയ വേണാട് എക്സ്പ്രസ് ട്രാക്കിലെ രാജരഥം എന്നാണ് യാത്രക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. അത്രയേറെ സ്വകര്യങ്ങളുള്ള ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. എല്ലാ ബോഗികളിലെയും സീറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റേതു പോലെ മനോഹരമായിരുന്നു് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്സ്പ്രസ് ഓടുന്നത്.
1972ല്‍ തുടങ്ങിയ വേണാട് എക്സ്പ്രസ് എണ്‍പതുകളില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനായി. പിന്നീട് ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു.
ഈ തീവണ്ടിയാണ് വീണ്ടും മുഖം മാറ്റിയെത്തിയത്. വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്സ്പ്രസ് പുതിയ കോച്ചുകളുമായി
യാത്ര തുടരുമ്പോൾ സന്തോഷത്തിലാണ് യാത്രക്കാര്‍. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലുമായിരുന്നു. ഇതൊക്കെയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍.
പുതിയ ട്രെയിന്‍ യാത്ര തുടങ്ങി രണ്ടാഴ്ച തികയും മുൻപ് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിട്ടുണ്ട്. മുഖമാറി തീവണ്ടി ഓടുമ്പോൾ സ്ഥിര യാത്രക്കാര്‍ ആവേശത്തിലായിരുന്നു.
സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍.
എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇനി ഇത്തരം സംവിധാനങ്ങള്‍ വേണമോ എന്ന് പരിശോധിച്ച് മാത്രമേ നടപ്പാക്കൂ.
ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കംബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന് സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക