എറണാകുളം: മൊബൈല്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് കേരളാ പൊലീസ്. തീവ്രവാദികള്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വദേശിയുടെ പൊതു താല്പര്യ ഹര്‍ജിയില്‍ ലഭിച്ച നോട്ടീസിന് നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേരളാ പൊലീസ് കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്.
‘ടെലിഗ്രാം’ മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രിമിനലുകളുടെ സുരക്ഷിത ഒളിത്താവളമായി മാറിയതായി കേരളാ പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകളെ ബാധ്യസ്ഥമാക്കുന്ന നടപടി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുടെ അശ്ലീല വീഡിയോ കൈമാറുന്നതിനും ചലച്ചിത്രങ്ങള്‍ അനധികൃമായി ഡൗണ്‍ലോഡ് ചെയ്യുന്നതിനും ലഹരി കൈമാറ്റം ഉള്‍പ്പെടെയുള്ള എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ടെലഗ്രാമാണ് ഉപയോഗിക്കുന്നത്. ടെലഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ കടുത്ത രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവയാണ്.
മറ്റു മെസേജിങ് ആപ്ലിക്കേഷനുകള്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണു റജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ടെലിഗ്രാമില്‍ യൂസര്നെയിമാണു വേണ്ടത്. ഇതു മൂലം ഉപയോക്താവിനു മറഞ്ഞിരിക്കാന്‍ കഴിയും. ഇത്തരക്കാര്‍ക്കു ഗ്രൂപ്പ്, ചാനല്‍ അഡ്മിനുകളില്‍ നിന്നുപോലും സ്വന്തം നമ്പര്‍ മറച്ചുവയ്ക്കാനാകും. ക്രമിനലുകള്‍ ആപ്പില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. അതിനാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഔദ്യോഗികമായി ഇവരില്‍ നിന്നും ഉപയോക്താക്കളുടെ വിവരം തേടിയെങ്കിലും മറുപടി ലഭിക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ടെലഗ്രാം ആപ്ലിക്കേഷന്റെ പിന്നിലുള്ളവര്‍ക്കും ബാധ്യതയുണ്ട്. അതിനായി യുക്തമായ ഇടപെടല്‍ നടത്തണമെന്നും ആപ്പിന് അനുമതി നല്കിയവരാണ് ഇതിനായി ഇടപെടല്‍ നടത്തേണ്ടതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ആപ്പില്‍ അംഗമായവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നല്കാന് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക