മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം അടുത്തതോടെ പ്രദേശത്തെ കൂടുതൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി. തിരിച്ചു വരുമ്പോൾ വീടും പ്രദേശത്തെ കെട്ടിടങ്ങളും പഴയപടി ഉണ്ടാകണമെന്ന പ്രാർഥനയിലാണ് ഇവർ.
പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് തൊട്ടടുത്തുള്ള ആളുകൾ പൊടി ശല്യം കാരണം നേരത്തേ ഒഴിഞ്ഞു തുടങ്ങിയിരുന്നു.വീടുകള്‍ ടാര്പായകളുപയോഗിച്ച് മറച്ചിരിക്കുന്നു. പൊടിയെ പ്രതിരോധിയ്ക്കുകയാണ് ലക്ഷ്യം. ബാക്കിയുളളവർ മാറിക്കൊണ്ടിരിക്കുകയാണ്. ആല്‍ഫയുടെ സമീപം മതപഠനത്തിന് താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. മടങ്ങിയെത്തുമ്പോള്‍ വിദ്യാലയം ബാക്കിയുണ്ടാവുമോയെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ മറച്ചുവെയ്ക്കുന്നില്ല.
സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായതോടെ ഇനിയുള്ള മണിക്കൂറുകൾ നിർണായകം. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മരടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുക. രാവിലെ 9 മണിയോടെ മോക്ഡ്രില്‍ ആരംഭിക്കും. ജനങ്ങൾക്കുള്ള ജാഗ്രതയും ഗതാഗത നിയന്തണവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഫ്ലാറ്റുകൾ പൊളിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള പ്രധാന കൺട്രോൾ റൂം തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ മരട് നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. പെട്രോനെറ്റിന്റെ ഓഫീസിലും കുണ്ടന്നൂർ പാലത്തിന്റെ സമീപവുമായായിരിക്കും സ്ഫോടനം നിയന്ത്രിക്കുന്നതിനുള്ള ഷെഡുകൾ നിർമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക