കൊല്ലം: ഇല്ലായ്മകളുടെ ചെറിയ വീട്ടില്‍ നിന്ന് സമ്ബന്നതയുടെ നെറുകയിലേക്കുള്ള അനീഷ് ബാബുവിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസില്‍ നിന്നുള്ള ലാഭമാണ് അത്ഭുത വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് കൊട്ടാരക്കര അമ്ബലക്കര ഗ്രാമവാസികള്‍ കരുതിയത്. എന്നാല്‍, തട്ടിപ്പും വെട്ടിപ്പുമായിരുന്നുവെന്ന് അവര്‍ മനസിലാക്കിയത് കഴിഞ്ഞ തവണ അനീഷ് ബാബുവിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു. നാല്‍പ്പത് ദിവസത്തെ ജയില്‍വാസം കഴിഞ്ഞിറങ്ങിയിട്ടും അനീഷ് ബാബു തട്ടിപ്പിന്റെ വഴിതന്നെ തിരഞ്ഞെടുത്തു. അതും ഹൈടെക് തട്ടിപ്പ്!. ഒടുവില്‍ വീണ്ടും ജയിലിലേക്ക് പോയപ്പോള്‍ അനീഷ് ബാബുവിന്റെ കഥ നാട്ടില്‍ സജീവ ചര്‍ച്ചയായി.
കൊട്ടാരക്കര അമ്ബലക്കര വാഴവിള വീട്ടില്‍ ബാബുവിന്റെ ഏക മകനാണ് അനീഷ്. പുത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ബാബു. ഫാക്ടറിയില്‍ നിന്ന് ചെറിയ രീതിയില്‍ കശുഅണ്ടി പരിപ്പ് കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തി തുടങ്ങിയതാണ് ബിസിനസ്. അനീഷ് ബാബു എം.ബി.എ ബിരുദ പഠനം കഴിഞ്ഞെത്തിയപ്പോള്‍ അച്ഛന്റെ കശുഅണ്ടി ബിസിനസ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ചെറിയ സമ്ബാദ്യവും കടം വാങ്ങിയതും പുത്തൂരിലെ കശുഅണ്ടി മുതലാളിമാരുടെ സഹായവും ചേര്‍ത്ത് ഒരു ഫാക്ടറി തുടങ്ങി. അത് മെച്ചപ്പെട്ടുവന്നതോടെ യുവ കശുഅണ്ടി വ്യവസായിയെന്ന നിലയിലേക്ക് അനീഷ് ബാബുവിന്റെ പേരും ശ്രദ്ധനേടി. തട്ടിപ്പിലൂടെ സമ്ബത്ത് കൂമിഞ്ഞുകൂടുന്നതിന് മുന്‍പാണ് പനവേലിയില്‍ നിന്ന് വിവാഹം ചെയ്തത്. വല്ലപ്പോഴും മാത്രമേ വീട്ടിലെത്താറുള്ളൂ. ഇവിടെ എത്തിയാല്‍ നാട്ടുകാരുമായി വലിയ അടുപ്പമില്ല. കുടുംബ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഭൂമി വാങ്ങി വലിയ ആഡംബര വീട് നിര്‍മ്മിച്ചു. വീടിന്റെ മുറ്റത്ത് എപ്പോഴും പത്തിലധികം കാറുകള്‍ ഉണ്ടാകും. ബെന്‍സടക്കം മുന്തിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതാണ് അനീഷിന്റെ കമ്ബം. ഒന്‍പത് ലക്ഷത്തിന്റെ ബൈക്കും വാങ്ങിയിരുന്നു.
അമ്ബലക്കര വാഴവിള കാഷ്യു ഫാക്ടറിയില്‍ നിന്ന് തുടങ്ങിയ കശുഅണ്ടി വ്യവസായത്തിലൂടെ അനീഷ് ബാബു കേരളത്തിലെ കശുഅണ്ടി മുതലാളിമാരുമായും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്യുന്നവരുമായി ബന്ധമുണ്ടാക്കി. ആഫ്രിക്കന്‍ രാജ്യമായ ടാര്സാനിയയിലെത്തി ഫാക്ടറി തുടങ്ങുകയും ചെയ്തു. കേരളത്തിലെ കശുഅണ്ടി മുതലാളിമാര്‍ക്ക് തോട്ടണ്ടി എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരന്റെ വേഷമിട്ടത് അങ്ങനെയാണ്.
ടാന്‍സാനിയയിലെ ഐ.ആന്‍ഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്. എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചു. കപ്പലിലാണ് തോട്ടണ്ടി എത്തിച്ച് നല്‍കുക. ആദ്യം ചെറിയ തോതിലാണ് പലരും തോട്ടണ്ടി ഇറക്കുമതി ചെയ്തത്. പലരുടെയും വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
കൊല്ലത്തെ ജയലക്ഷ്മി കാഷ്യൂസ് ഉടമയുമായി ആദ്യഘട്ടത്തില്‍ ചെറുകിട ബിസിനസ് നടത്തിയിരുന്ന അനീഷ് ബാബു ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പാണ് നേരത്തെ നടത്തിയത്. ഇക്കാര്യം ബോദ്ധ്യപ്പെട്ടതോടെ വ്യവസായി കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്കി. അന്ന് കൊട്ടാരക്കരയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി ഉല്ലാസ യാത്രയ്ക്ക് പോകുമ്ബോഴായിരുന്നു അറസ്റ്റ്.
എന്നാല്‍, വീണ്ടും തട്ടിപ്പിന്റെ പുതിയ മേഖലകളിലേക്ക് വ്യാപരിച്ചു. അമ്ബലക്കരയിലെ വാഴവിള കാഷ്യൂസ് മറ്റൊരാളുടെ പേരിലേക്ക് എഴുതി നല്‍കേണ്ടി വന്നതും ഈ നിലയിലാണ്. പിന്നീട് ടാര്സാനിയയിലേക്ക് കളംമാറ്റി. ബി.ഐ സതേണ്‍ കാഷ്യൂ എക്സ്പോര്‍ട്ട്സ് എന്ന സ്ഥാപനം ടാര്‍സാനിയയില്‍ സ്ഥാപിച്ചു. ടാര്‍സാനിയയിലെ തോട്ടണ്ടി ബ്രോക്കറുമാരുമായി ഡീല്‍ ഉറപ്പിച്ച രേഖകള്‍ കാട്ടിയ ശേഷമാണ് പലരില്‍ നിന്നും പണം വാങ്ങിയത്.
അനീഷ് ബാബുവിന് സഹായിയായി പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ സി.ഐയായി ജോലി ചെയ്തുവരുമ്ബോഴാണ് ഇദ്ദേഹവും അനീഷ് ബാബുവുമായി ചങ്ങാത്തം കൂടിയത്. ഒന്നിച്ച് വിദേശ യാത്രകളും മറ്റ് ഉല്ലാസ യാത്രകളുമൊക്കെ നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് കേസുകള്‍ ഉണ്ടാകുമ്ബോഴൊക്കെ സി.ഐയുടെ സഹായം അനീഷിന് ലഭിച്ചിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി.ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന് ലഭിച്ച പരാതിയില്‍ കൊട്ടാരക്കര സി.ഐ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷ് ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്ന ഇയാളെ ശാസ്തമംഗലത്തെ ഫ്ളാറ്റില്‍ നിന്നാണ് പിടികൂടിയത്. കൂടുതല്‍ പരാതിക്കാരും കോടികളുടെ തട്ടിപ്പും ഉള്ളതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ചില സീരിയല്‍ നടിമാര്‍ക്കൊപ്പം വഴിവിട്ട ജീവിതത്തിനാണ് അനീഷ് ബാബു അധികവും പണം വിനിയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പലരില്‍ നിന്നായി 50 കോടി രൂപയുടെ തട്ടിപ്പ് അനീഷ് ബാബു നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക