റെഡ് മീറ്റിനെ കുറിച്ചുള്ള ഗവേഷണങ്ങൾക്കും ചർച്ചകൾക്കും ഏറെ കാലത്തെ പഴക്കമുണ്ട്. ഏതാണ്ടെല്ലാ പഠനങ്ങളും പറയുന്നത് ബീഫ് ഉൾപ്പടെയുള്ള റെഡ് മീറ്റിന്റെ അമിതമായ ഉപഭോഗം ഹൃദ്രോഗത്തിനും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുമെന്നാണ്. എന്നാൽ ഇതു സംബന്ധിച്ച് പുറത്ത് വന്ന പുതിയ ഗവേഷണ റിപ്പോർട്ടിൽ റെഡ് മീറ്റ് ശരീരത്തിന് ഹാനീകരമല്ലെന്ന് മാത്രമല്ല, പോഷകസമ്പുഷ്ടമാണെന്ന് കൂടി ചൂണ്ടിക്കാട്ടുന്നു.
അനൽസ് ഓഫ് ഇന്റേണൽ മെഡിസിനാണ് (Annals of Internal Medicine) പുതിയ പഠനം പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് വർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്. കാനഡയിലെ ഡൽഹൗസി സർവകലാശാല കേന്ദ്രീകരിച്ച് പതിനാല് ഗവേഷകർ എഴ് രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ, നാല് മില്യൺ ആളുകൾ പങ്കെടുത്തതായി സംഘം അവകാശപ്പെടുന്നു. റെഡ് മീറ്റും ക്യാൻസറുമായി ബന്ധിപ്പിക്കുന്ന 73 ആർട്ടിക്കിളുകള്‍ സംഘം പഠനവിധേയമാക്കിയതില്‍, ക്യാൻസറിനും റെഡ് മീറ്റിനും തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഗവേഷകർ സമർഥിക്കുന്നു.
എന്നാല്‍ പഠന റിപ്പോർട്ടിനെതിരെ ആരോഗ്യ മേഖലയിൽ നിന്നു തന്നെ വലിയ വിമർശനം ഇതിനോടകം ഉയർന്ന് കഴിഞ്ഞു. അമേരിക്കൻ ക്യാൻസർ സൊസെെറ്റിയും അമേരിക്കൻ ഹേർട്ട് അസോസിയേഷനും പഠനം യുക്തിരഹിതമാണെന്നാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക