ന്യുഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഇന്ന് ഉച്ചക്ക് പുറപ്പെട്ടു.
400 പേരടങ്ങുന്ന ആദ്യ സംഘത്തെ പുലര്‍ച്ചെ രണ്ടു മണിയോടെ ഡല്‍ഹിയിലെത്തിക്കും. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും വിമാനത്തിലുണ്ട്. വിമാന ജീവനക്കാര്‍ക്കും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ മുന്‍കരുതല്‍ ഒരുക്കി.
ദിവസങ്ങള്‍ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലാണ് കൊറോണ ഭീതിയില്‍ കഴിഞ്ഞിരുന്ന മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യർഥന മാനിച്ച് ഇന്നലെയാണ് ചൈന പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയത്.
വൈകിട്ട് വിമാനം വുഹാനില്‍ എത്തും. ആരോഗ്യ വകുപ്പിലെ അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സംഘവും വിമാനത്തിലുണ്ട്. നാനൂറ് പേരായിരിക്കും ആദ്യ സംഘത്തിലുണ്ടാവുകയെന്നാണ് അറിയുന്നത്.
യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇന്നലെത്തന്നെ ചൈനയിലെ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. യാത്രയ്ക്കു മുൻപ് എല്ലാവർക്കും വൈദ്യ പരിശോധന നടത്തും. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പായവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ.
വൈറസ് ബാധയുണ്ടെന്നു സംശയം തോന്നിയാല്‍ ചൈനയില്‍ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.
വിമാന ജോലിക്കാരും യാത്രക്കാരും തമ്മില്‍ ആശയവിനിമയം ഉണ്ടാകില്ല. ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയവ സീറ്റുകളില്‍ വയ്ക്കും. ഡല്‍ഹിയില്‍ എത്തിച്ചയുടനെ ഇവരെ ഐസൊലേഷന്‍ വാർഡുകളിലേക്കു മാറ്റി പതിനാലു ദിവസം നിരീക്ഷണത്തില്‍ വയ്ക്കും.
ഇത് എവിടെയായിരിക്കും എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക