ലണ്ടന്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന് ശുഭാന്‍സോ പുലിനെ ബ്രിട്ടനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സസക്സ് ബ്രൈട്ടണിലെ അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
മരണവിവരമറിഞ്ഞ ബന്ധുക്കള്‍ കൂടുതല്‍ നടപടികള്‍ക്കായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നു.
അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെയും ആദ്യഭാര്യ ദാങ്വിംസായി പുലിന്റെയും മകനാണ് ശുഭാന്‍സോ പുല്. 2016 ഓഗസ്റ്റ് ഒമ്ബതിന് കലിഖോ പുലിനെ ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്വവസതിയില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടും കലിഖോ പുല് ഔദ്യോഗിക വസതിയിലായിരുന്നു താമസം. ഇതിനിടെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
2016 ഫെബ്രുവരി 19 മുതല്‍ ജൂലായ് 13 വരെയാണ് കലിഖോ പുല് അരുണാചല്‍ മുഖ്യമന്ത്രിയായിരുന്നത്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് വിമതരുടെയും പ്രതിപക്ഷമായിരുന്ന ബിജെപിയുടെയും പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയത്. 2016 മാര്‍ച്ചില്‍ 30 കോണ്‍ഗ്രസ് വിമത എംഎല്‍എമാരോടൊപ്പം അദ്ദേഹം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. എന്നാല്‍ 2016 ജൂലായില്‍ കലിഖോ പുല് സര്‍ക്കാരിനെ സുപ്രീംകോടതി പിരിച്ചുവിട്ടു. മൂന്നുഭാര്യമാരും നാല് മക്കളുമാണ് കലിഖോ പുലിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക