ഇടുക്കി തൊടുപുഴ ഇടവെട്ടയില് ഒന്നര വയസുള്ള കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. നാട്ടുകാരുടെ സഹായത്തോടെ ആന്ധ്രാ ചിറ്റൂർ സ്വദേശിയായ ഷമീം ബീവിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ഭിക്ഷാടന മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കി. ഷമീം ബീവിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തൊടുപുഴ ഇടവെട്ടി വലിയജാരം സ്വദേശികളുടെ ഒന്നരവയസുള്ള കുട്ടിയെയാണ് വീടിനുള്ളില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമമുണ്ടായത്. കുട്ടിയെ കുളിപ്പിച്ച് വീടിനു മുമ്പിലുള്ള മുറിയില്‍ കിടത്തി പൗഡർ എടുക്കാന്‍ മുത്തശ്ശിപോയ സമയത്താണ് ഷമീം ബീവി കുട്ടിയെ കൈക്കലാക്കി കടക്കാന്‍ ശ്രമിച്ചത്. മുത്തശ്ശി പിന്നാലെ ഓടിയെത്തിയതോടെ കുഞ്ഞിനെ കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിഞ്ഞ് ഇവർ രക്ഷപെടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നാട്ടുകാരും പൊലീസും മാർത്തോമ എന്ന സ്ഥലത്തുവച്ച് ഭിക്ഷാടനം നടത്തുന്നതിനിടെ ഷമീം ബിവിയെ പിടികൂടി.
പിന്നീട് ഇവർ താമസിച്ച കരിങ്കുന്നത് എത്തി പൊലീസ് പരിശോധന നടത്തി. വ്യക്തമായ തിരിച്ചറിയല്‍ രേഖ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഒറ്റമുറി വാടക വീട്ടില്‍നിന്ന് പണവും, അര ഡസനിലധികം മൊബൈല്‍ ഫോണുകളും പിടികൂടി. മൂന്നു ദിവസമായി ഇവർ ഇടവെട്ടി എന്ന സ്ഥലത്ത് കറങ്ങി നടന്നതായി പൊലീസിനോട് നാട്ടുകാർ പറഞ്ഞു. ആന്ധ്രയിലേക്കും തൊടുപുഴ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക