രാജ്യസേവനത്തിനിടെ പുൽവാമയിൽ തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ഒളിയാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്. മേജർ വിഭൂതി ശങ്കർ ഡൗൻഡിയാലിന്റെ ഭാര്യ നികിത കൗൾ ആണ് ഭർത്താവിന്റെ വീരമൃത്യുവിന് ഒരു വർഷം തികയുന്ന വേളയിൽ സൈന്യത്തിൽ ചേരുവാനൊരുങ്ങുന്നത്.
ഇതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ നികിത ഇപ്പോൾ സേനവിളിക്കുന്നതും കാത്തിരിക്കുകയാണ്. കേവലം പത്തുമാസത്തെ ദാമ്പത്യം മാത്രമാണ് നികിതയ്ക്കും വിഭൂതിയ്ക്കും വിധി അനുവദിച്ചത്. ഭർത്താവിന്റെ മൃതദേഹത്തിന് ജയ് ഹിന്ദ് പറഞ്ഞുകൊണ്ട് അന്തിമോപചാരം അർപ്പിച്ച നികിതയുടെ വീഡിയോ കണ്ണീരോടെ രാജ്യം കണ്ടിരുന്നു.
ഭർത്താവിന്റെ വീരമൃത്യുവിന് ശേഷം സേനയിൽ ചേരണമെന്ന നികിതയുടെ ആഗ്രഹത്തെ ആദ്യം വീട്ടുകാർ എതിർത്തുവെങ്കിലും, ഇരുപത്തിയെട്ടുകാരിയുടെ ദൃഢനിശ്ചയത്തിന് മുന്നിൽ വീട്ടുകാർ ഒടുവിൽ കീഴടങ്ങി. ഭർത്താവിനോടുള്ള തന്റെ പ്രണയം എക്കാലവും സൂക്ഷിക്കുന്നതിനായിട്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് നികിത പറയുന്നു. ഭർത്താവിനോടുള്ള ബഹുമാനമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം പ്രണയദിനമായ ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാതയിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് സൈനികരെ ഭീകരർ അപായപ്പെടുത്തിയത്. ഇതിന് മറുപടിയായി ഇന്ത്യ പാക് അതിർത്തി കടന്ന് ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളിൽ ബോംബ് വർഷം നടത്തിയിരുന്നു. നൂറുകണക്കിന് തീവ്രവാദികളെ കൊലപ്പെടുത്തിയാണ് സേന പ്രതികാരം വീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക