കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ സുഹൃത്ത് ആയ പ്ലസ് വൺ വിദ്യാർഥിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉപദ്രവിച്ചത് പിതാവിന്റെ സഹോദരനാണെന്നാണു പെൺകുട്ടി ആദ്യം മൊഴി നൽകിയത്.
എന്നാൽ മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണു സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.
വയറുവേദനയെ തുടർന്ന് ബന്ധുക്കൾ ഡോക്ടറെ സമീപിച്ചപ്പോഴാണു പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞത്. തുടർന്നു ബന്ധുക്കൾ വനിതാ സെല്ലിൽ പരാതി നൽകി.
ഒരേ വീട്ടിൽ താമസിക്കുന്ന അവിവാഹിതനായ പിതൃസഹോദരനാണു പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടി പൊലീസിനോടു പറഞ്ഞത്.
മജിസ്ട്രേറ്റിനു മുൻപിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ബന്ധുവിനെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയപ്പോഴാണു മുൻപു സഹപാഠിയായിരുന്ന വിദ്യാർഥിയുടെ പങ്ക് വെളിപ്പെട്ടത്.
ഇരുവരും തമ്മിലുള്ള പ്രണയം വിലക്കിയതാണു ബന്ധുവിനെതിരെ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തു സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തിയിരുന്നു.
പെൺകുട്ടി ഗർഭിണിയായ വിവരം സുഹൃത്തിനെ അറിയിച്ചിരുന്നതായി ഇവരുടെ മൊബൈൽ ചാറ്റ് വിവരങ്ങളിൽ നിന്നു വ്യക്തമായതായും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക