ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. പിന്നീട് ട്രംപ് രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. അൽപസമയത്തിനകം ഹൈദരാബാദ് ഹൗസിൽ എത്തുന്ന ട്രംപ് മോദിയുമായി ചർച്ചകള്‍ നടത്തും.
പ്രധാനമന്ത്രി മോദിയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ തീരുമാനമായേക്കും. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ താനും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നാണു അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചത്.
ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്. ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായക തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക