തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല.
ഇക്കാര്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യും. പബ്ബുകൾക്ക് അനുമതി നൽകുകയാണെങ്കിൽ സർക്കാർ ഏജൻസികൾക്കായിരിക്കും മുൻഗണന. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണു സൂചന.
കള്ളു ഷാപ്പുകൾ ലേലം ചെയ്യാനും നയത്തിൽ നിർദേശമുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളു ഷാപ്പുകൾ 5,171 ആണ്. ഇതിൽ 4,247 ഷാപ്പുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കള്ളു ഷാപ്പുകൾക്ക് ലേലം നടത്തിയിട്ടില്ല.
നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കി നൽകുകയാണ് ചെയ്യുന്നത്. ഐടി രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരാനും വിനോദസഞ്ചാര മേഖലയിലേക്കു സഞ്ചാരികളെ എത്തിക്കാനും കൂടുതൽ വിനോദ അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാർ വിലയിരുത്തൽ.
പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽനിന്നടക്കം സർക്കാരിനു നിവേദനങ്ങൾ ലഭിച്ചിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐടി കമ്പനികളുള്ള മേഖലകളിലും പബ്ബുകൾക്കു കാര്യമായ എതിർപ്പുണ്ടാകില്ലെന്നു സർക്കാർ കരുതുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം തള്ളിയ എൽഡിഎഫ്, ത്രീ സ്റ്റാറിനും അതിനു മുകളിലുള്ളവർക്കും ബാർ ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക