കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ സൂരജ്. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് കൊച്ചി ഓഫീസിലെത്തി മൊഴി നല്കിയ ശേഷമായിരുന്നു സൂരജിന്റെ പ്രതികരണം.
ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ മന്ത്രിയുടെ മൊഴിയില്‍ വ്യക്തത വരുത്താനാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്തത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന കേസ് ഈ മാസം 31ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക