തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഭക്തജനങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ക്ഷേത്ര പരിസരം ഭക്തജന തിരക്കിലായി. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്ഷേത്ര ചുറ്റുപാടുകള്‍ രണ്ടുനാള്‍ മുന്‍പേ പൊങ്കാലക്കലങ്ങളുമായി ആളുകള്‍ നിരന്നുകഴിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വലിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് നട, പാളയം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട് വരെയും ഇടപ്പഴിഞ്ഞി, കൊച്ചാര്‍ റോഡ്, ശാസ്തമംഗലം, കവടിയാര്‍ പേരൂര്‍ക്കട ഭാഗത്തോളം പൊങ്കാലക്കാര്ക്കായി വിവിധ സംഘടനകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് പൊങ്കാല. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
പ്രത്യേക ട്രെയിനുകളും സര്‍വീസ് നടത്തും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 112 എന്ന ടോള്‍ ഫ്രീ നമ്ബറും പൊലീസ് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക