തിരുവനന്തപുരം: പോകാൻ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയായിരുന്നു ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനെസ്സ്കാരനായ അച്ഛൻ ചികിത്സയിൽ ആകാനുള്ള കാരണം കേട്ടാൽ നമ്മുടെ നാട് നന്മകളാൽ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോകും…
വാടക വീട്ടിൽ വെച്ച് അക്ക്വാറിയം ബിസിനസ് നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാൻ കഴിഞ്ഞില്ല. വീട്ടുടമസ്ഥൻ മലയൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.കുടിശ്ശിക പണം അവിടെ വെച്ച് തീർത്തു. ഒരു മാസം കൂടി അതായത് നവംബർ 10നുള്ളിൽ വീട് മാറികൊടുക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ ധാരണയായി. എന്നാൽ അപ്രതീക്ഷിതമായി ഒക്ടോബർ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വാടക വീട്ടിൽ എത്തുകയും വലിയ ഫിഷ് ടാങ്കുൾപ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയിൽ ഇട്ടു തകർക്കുകയും ചെയ്യുന്നു . പരാതി കൊടുക്കാൻ സ്റ്റേഷനിൽ പോയി തിരികെ വന്നപ്പോൾ കണ്ട കാഴ്ച സുരേഷിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. ആറ്റു നോറ്റു വളർത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയിൽ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ് കണ്മുന്നിൽ മണ്ണടിഞ്ഞു. ഒറ്റ നിമിഷം കൊണ്ട് തകർന്നു വീണ ജീവിതത്തിനു മുന്നിൽ പകച്ചുനിന്നു ആ മനുഷ്യന് മുന്നിലൂടെ വലിയ ഫിഷ്ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാർ വണ്ടി പിടിച്ച് എടുത്തു കൊണ്ട് പോയി..
പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലുമായുള്ള കയറി ഇറങ്ങലുകൾ .
രാഷ്ട്രീയ – പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.
ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം , വാടകക്കാരനും വീട്ടുടമയും തമ്മിലെ പ്രശ്നത്തിൽ മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ കാക്കി കുപ്പായക്കാരുടെ റോൾ എന്തായിരുന്നു എന്നതാണ് ?
വീട്ടിൽ അതിക്രമിച്ചു കയറി അക്ക്വാറിയം ഉൾപ്പടെയുള്ള വസ്തുക്കൾ പുറത്തേക്ക് എറിഞ്ഞു തകർക്കുവാൻ വീട്ടുടമസ്ഥക്ക് കാവലായി എ എസ് ഐ ഉൾപ്പടെ മൂന്നോളം പോലീസുകാർ ഉണ്ടായിരുന്നെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വാടക വീടൊഴിപ്പിക്കാൻ പൊലീസിന് ആര് അധികാരം നൽകി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധിയായിരുന്ന തൊഴിൽ നശിപ്പിക്കാൻ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.
കടുത്ത മാനസിക സംഘർഷത്തിൽ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയിൽ നിന്നും ആഴ്ചകളോളം വെളിയിൽ ഇറങ്ങാതായി. ആശുപ്ത്രിയിൽ അഡ്മിറ്റ് ആയി. പിന്നീട് രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാൽ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കി . അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ വന്നു.
ഈ അതിക്രമങ്ങളൊക്കെ നടക്കുന്നത് സാംസ്കാരിക കേരളത്തിന്റെ തിരുനെറ്റിയായ അനന്തപുരിയിലാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.. പല സംഘടനകളും സുമനസ്സുകളും നൽകിയ സഹായങ്ങൾ കൊണ്ട് ഇന്ന് സുരേഷും കുടുംബവും മറ്റൊരു വാടക വീട്ടിൽ താമസിക്കുന്നു .. അപ്പോഴും അറിയുന്ന തൊഴിൽ ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും നഷ്ട്ടമായ അവസ്ഥയിൽ ഇനി മുന്നോട്ടുള്ള ജീവിതം എന്ത് എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ ആ കുടുംബം പകച്ച് നിൽക്കുകയാണ് ..
ചോദിക്കാനുള്ളത് ആൾ ബലവും അഹങ്കാരവും കൊണ്ട് ഒരു അഞ്ചാം ക്ലാസുകാരിയുടെ പഠനം തുലച്ച , ഒരു കുടുംബത്തെ ആകെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു അയച്ച കാട്ടാക്കട താലൂക്കിലെ മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഏമാന്മാരോടാണ് . ഈ കാണിച്ച അതിക്രമങ്ങൾക്കും തോന്നിവാസങ്ങൾക്കും നിങ്ങൾ എന്ത് ന്യായീകരണമാണ് നൽകുക. ഒരു കുടുംബത്തിന്റെ ജീവനും ജീവിതവും വെച്ച കാട്ടിക്കൂട്ടിയ ഈ പേക്കൂത്തുകൾക്ക് നിങ്ങൾ മറുപടി പറഞ്ഞെ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക