ന്യൂഡല്‍ഹി : മഹാമാരിയായ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നതോടെ നിര്‍ണായക ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ സ്ഥിരീകരണം ഉണ്ടായ രാജ്യത്ത് ഏഴ് ആഴ്ചയ്ക്കിപ്പുറം രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. മൂന്ന് മരണം റിപ്പോര്‍ട്ടുചെയ്തു. സാമൂഹിക സമ്ബര്‍ക്കം ഒഴിവാക്കാനുള്ള നടപടികളും മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്കുമടക്കം കനത്ത ജാഗ്രതയിലാണ് രാജ്യം.
എന്നാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ നിര്‍ണായകമാണെന്ന് ലോകസാഹചര്യം വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നശേഷമാണ് വൈറസ് പടരുന്നതില്‍ വന്‍ വര്‍ധന ഉണ്ടായത്. നിലവില്‍ രോഗം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലെ ആഴ്ച തിരിച്ചുള്ള കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് ജനുവരി 25നാണ്. അഞ്ച് ആഴ്ചയ്ക്കുശേഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി ഉയര്‍ന്നു. ആറാം ആഴ്ചയില്‍ 613 പേരിലേക്ക് രോഗം എത്തി. അടുത്ത രണ്ടാഴ്ചയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4469 ആയി ഉയര്‍ന്നു.
ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ച ശേഷം മൂന്നാം ആഴ്ചയിലും മൂന്നു പേരില്‍ മാത്രമായി ഒതുങ്ങി. അടുത്ത ആഴ്ചകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 650, 3858, 15113 എന്നിങ്ങനെ വര്‍ധിച്ചു. ജനുവരി 20ന് ആദ്യ സ്ഥിരീകരണമുണ്ടായ ജപ്പാനിലും ദക്ഷിണ കൊറിയയിലും രോഗികളുടെ എണ്ണം യഥാക്രമം 780ഉം 8162ഉം ആയി. ജനുവരി 23ന് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 1678 ആയി. ജര്‍മനിയില്‍ ജനുവരി 25ന് സ്ഥിരീകരണം. 3795പേര്‍ക്ക് രോഗംബാധിച്ചു. സ്പെയിനിലും ബ്രിട്ടനിലും ഫെബ്രുവരി ഒന്നിനാണ് ആദ്യ സ്ഥിരീകരണം. രോഗബാധിതരുടെ എണ്ണം യഥാക്രമം 5753ഉം 1144ഉം ആയി ഉയര്‍ന്നു.
ആദ്യ സ്ഥിരീകരണം ഫെബ്രുവരി 26നുണ്ടായ സ്വിറ്റ്സര്‍ലന്റില്‍ കഴിഞ്ഞ ഞായറാഴ്ചമാത്രം 841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ എണ്ണം 2200 ആയി. ഇറാനിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഓരോ ആഴ്ചയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. ഫെബ്രുവരി 20ന് ക്വോമില്‍ ആദ്യ രോഗം റിപ്പോര്‍ട്ടുചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,729 ആയി ഉയര്‍ന്നു. തുടക്കസമയത്ത് രോഗവ്യാപനം തടയാന്‍ നടപടി എടുക്കാത്ത ഇറാന് അധികൃതര്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക