ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു. ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.
ചൈനക്ക് ശേഷം കോവിഡ് 19 സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ ഒരു ദിവസത്തെ കൂടിയ മരണ നിരക്കാണ് ഇന്നലെയുണ്ടായത്. 793 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ഇറ്റലിയില്‍ കോവിഡ് ബാധിച്ചുള്ള ആകെ മരണ സംഖ്യ 4825 ആയി. വടക്കന്‍ ഇറ്റലിയിലെ ലൊംമ്പാര്‍ഡി മേഖലയിലാണ് കൂടുതല്‍ മരണമുണ്ടായത്. ഫാഷന്‍, സാമ്പത്തിക കേന്ദ്രമായ ലൊംമ്പാര്‍ഡി മേഖലയില്‍ 546 പേരാണ് ഇന്നലെ മരിച്ചത്.
പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ 7 മരണമാണ് കോവിഡ് ബാധിച്ചുണ്ടായത്. അതേസമയം സ്പെയ്നില്‍ 285 പേരും ഇറാനില്‍ 123 പേരും ഫ്രാന്‍സില്‍ 112 പേരും ഇന്നലെ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 56 പേരാണ് മരിച്ചത്.
സമ്പര്‍ക്ക വിലക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുകയാണ് ലോകരാജ്യങ്ങള്‍. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ വീട്ടിലിരിക്കണം. ബ്രിട്ടനില്‍ പബ്ബുകള്‍ അടച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. അയഞ്ഞനിലപാടുകള്‍ കൂടുതല്‍ ജീവനുകളെടുക്കുമെന്ന തിരിച്ചറിവിലാണ് ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.
അമേരിക്കയില്‍ വലിയ സംസ്ഥാനങ്ങളെല്ലാം അത്യാവശ്യ സര്‍വീസുകളൊഴികെ എല്ലാം നിര്‍ത്തിവച്ചതോടെ ജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ നിര്‍ബന്ധമായും വീടുനുള്ളില്‍ ഇരിക്കും എന്ന നിലയായി. ന്യൂയോര്‍ക്കില്‍ 70 വയസില്‍താഴെയുള്ളവര്‍ ആരോഗ്യമുള്ളവരാണെങ്കില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാം.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഫ്രാന്‍സ് തീരത്ത് അടുപ്പിച്ച ആഡംബരക്കപ്പിലിലെ മൂന്നുപേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. മഹാമാരി അതിന്റെ പാരമ്യത്തിലേക്ക് അടുക്കുന്നുവെന്ന നിഗമനത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ സമ്പര്‍ക്കവിലക്ക് കൂടുതല്‍ കര്‍ശനമാക്കി. തുടക്കത്തില്‍ അയഞ്ഞ നിലപാടടുത്തിരുന്ന ബ്രിട്ടണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സംഘം ചേരുന്ന പബ്ബുകള്‍ അടച്ചു.
സ്പെയിനില്‍ ആരോഗ്യമേഖല കിതയ്ക്കുകയാണ്. പല ഹോട്ടലുകളും ആശുപത്രികളാക്കിക്കഴിഞ്ഞു. ജര്‍മനിയും താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണം തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സ്വയം പരിശോധനയ്ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയ.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ ഇതുവരെ 600 കോവിഡ് കേസുകളേ സ്ഥിരീകരിച്ചിട്ടുള്ളൂ. ആപ്രിക്കന് രാജ്യങ്ങള്‍ പരിശോധസൗകര്യങ്ങള് അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. മൂന്നാംഘട്ടം തരണംചെയ്യല്‍ വികസ്വര രാഷ്ട്രങ്ങള്‍ക്കും ദരിദ്രരാഷ്ട്രങ്ങള്‍ക്കും ഏറെ ശ്രമകരമായിരിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക