വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാത്രം നൂറിലേറെ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ചെറുക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. കുവൈത്തിൽ വൈകീട്ട് അഞ്ച് മുതൽ വെളുപ്പിന് നാല് വരെ അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തി.
താമസ സ്ഥലത്തു തന്നെ തുടരാൻ സൗദി അറേബ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. യു.എ.ഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും കൂടുതൽ കേന്ദ്രങ്ങളിൽ നിയന്ത്രണം ശക്തമാക്കി.
പുറത്തിറങ്ങരുതെന്ന നിർദേശം ആളുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് കുവൈത്തിൽ ഭാഗിക കർഫ്യു ഏർപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കി. രാജ്യത്ത് സർക്കാർ ജീവനക്കാരുടെ അവധി ഏപ്രിൽ 9 വരെയും നീട്ടി. പൊതുഗതാഗതം നിലച്ച സൗദിയിൽ പുറത്തിറങ്ങരുതെന്ന് അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.
പരമാവധി വീടുകളിൽ തങ്ങാനും പുറത്തുള്ള യാത്രകൾ ഒഴിവാക്കാനും യു.എ.ഇയും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബീച്ചുകൾ ഉൾപ്പെടെ ആളുകൾ ഒത്തുചേരുന്ന പൊതു കേന്ദ്രങ്ങളൊക്കെയും രണ്ടാഴ്ചക്കാലം അടച്ചിടാനാണ് തീരുമാനം.
റെസ്റ്റോറൻറുകളുടെ പ്രവർത്തനത്തിനും യു.എ.ഇയിൽ കർശന നിയന്ത്രണം കൊണ്ടുവന്നു. വെറും 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാൻ അനുവദിക്കാൻ പാടുള്ളു.
ഉപഭോക്താക്കൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിൽ ഇരുത്തണം. ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നൽകുന്നതിന് നിയന്ത്രണമുണ്ടാവില്ല.
സ്വകാര്യ മേഖലയിലെ ആശുപത്രികൾ ഒഴികെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും ലബോറട്ടറികളും അടച്ചിടാൻ കുവൈത്ത് ഉത്തരവിട്ടു.
സ്വകാര്യ ആശുപത്രികൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ജി.സി.സി പൗരൻമാർക്കുള്ള പ്രവേശനം യു.എ.ഇയും വിലക്കി.
ഇന്നലെ മാത്രം നൂറോളം പേർക്കാണ് ഗൾഫിൽ കോവിഡ് സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ 48ഉം കുവൈത്തിൽ 17ഉം യു.എ.ഇയിൽ 13ഉം ബഹ്റൈനിൽ 12ഉം ഖത്തറിൽ 11ഉം ഒമാനിൽ 4ഉം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക