#കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്
മനഃശാസ്ത്രം പഠിക്കുന്നതിനു മുന്‍പ്..
പണ്ടെങ്ങോ കണ്ട ചില സിനിമകളിലെ സ്ത്രീകള്‍ എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്..അവരെ കുറിച്ചോര്‍ത്തു ഉറക്കം നഷ്ടമായിട്ടുണ്ട്.
അങ്ങനെ ഒക്കെ ഉണ്ടാകുമോ പെണ്മനസ്സു എന്ന് ഈ ഭ്രാന്തി പെണ്ണിന് ചര്‍ച്ച ചെയ്യാന്‍ കൂടെ ആരുമില്ലാത്ത കാലമായിരുന്നു അത്..
പക്ഷെ , വര്‍ഷങ്ങള്‍ക്കു ഇപ്പുറം , മനസ്സുകളെ കാണാന്‍ തുടങ്ങിയപ്പോള്‍ അവരെ ഞാന്‍ വീണ്ടും അറിഞ്ഞു.
കെ. ജി .ജോര്‍ജ് സിനിമകളുടെ കടുത്ത ആരാധിക ആയ ഇവള് , അദ്ദേഹത്തിന്റെ മിക്ക സിനിമയും കണ്ടിട്ടുണ്ട്..
അദ്ദേഹത്തെ പോലെ മനസ്സുകളെ അറിഞ്ഞു സിനിമ ചെയ്ത , ചെയ്യുന്ന എത്ര പേരുണ്ട് ഇന്ന് എന്നതാണ് സംശയം.. ഇരകള്‍ കണ്ടിട്ടുണ്ടോ..?
ഗണേഷ് ആണ് നായകന്..
വില്ലനായ നായകന്..
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരുവന്റെ മാനസിക വൈകല്യം അതിശയോക്തി അല്ല..
പക്ഷെ അവനില്‍ അടിമപ്പെടുന്ന നിര്‍മ്മല എന്ന കഥാപാത്രം..
സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ സ്ത്രീയെ ഓടിച്ചിട്ടു പിടിച്ചു അനുഭവിക്കുന്ന ഒരുവന്..
അവനെ എങ്ങനെ ഉപാധികള്‍ ഇല്ലാതെ ഉള്‍കൊള്ളാന്‍ കഴിയുന്നു അങ്ങനെ ഒരു പാവം ചുറ്റുപാടുകളില്‍ വളര്‍ന്ന പെണ്ണിന് എന്ന് അന്ന് ഒരുപാടു ചിന്തിച്ചിട്ടുണ്ട്..
സാധാരണ സിനിമ കഥകളില്‍ കാണുന്ന പോലെ ,
പ്രണയം നടിച്ചു , വിവാഹവാഗ്ദാനം നല്കി ഒരു ശാരീരിക ബന്ധം സ്ഥാപിച്ചെടുക്കുന്ന രീതി ആയിരുന്നില്ല അത്..
പണക്കാരനായ അവനില്‍ നിന്നും സ്നേഹം പോലും പ്രതീക്ഷിക്കാതെ കീഴടങ്ങുന്ന ഒരുവളെ അന്ന് അതിശയത്തോടെ , ഭയത്തോടെ നോക്കി..
ഇന്നവള്‍ എനിക്ക് പരിചിത ആണ്.
അങ്ങനെയും ഉണ്ട് ചിലര്‍..
ഇനി ആ സിനിമയിലെ തന്നെ ആലീസ് എന്ന കഥാപാത്രം..
സ്ത്രീ ഒരു പുരുഷനോട് അടുക്കുന്നു എങ്കില്‍ ,
അത് മനസ്സിന്റെ മാത്രം ആഗ്രഹപ്രകാരം ആണ്..;;
കാമുകനായാലും ഭാര്തതാവായാലും ജാരനായാലും ഒക്കെ മനസ്സ് കൊണ്ടുള്ള ലൈംഗികത മാത്രമാണ് സ്ത്രീയുടെ ഇഷ്ടം
എന്നൊക്കെ മാത്രം വിശ്വസിക്കാനാണ് നമ്മളിലെ സദാചാരവാദികള്‍ക്കു ഇഷ്ടം..
കുലീനത്വം എന്നതിനെ പോലെ തന്നെ വന്യമായ ഒരു ഭാവവും സ്ത്രീയില്‍ ഉണ്ട്..
പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്
അല്ലേല്‍ അവന്റെ ഒപ്പം..!
ഇന്നത്തെ കാലത്തു പോലും അത് സമ്മതിക്കാന്‍ കൂട്ടാക്കാത്ത സമൂഹത്തില്‍ ;
അന്ന് ആ സിനിമയില്‍ ആലീസ് എന്ന കഥാപാത്രത്തിനെ ശ്രീവിദ്യ കാഴ്ചവെച്ചത് എന്ത് വെല്ലുവിളി ആയിരുന്നു..
വേലക്കാരനോട് ശാരീരിക അടുപ്പം കാണിക്കുന്ന ഒരു സ്ത്രീ..
പ്രണയം ഇല്ലാത്ത അവര്‍ക്കത് എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു അന്നത്തെ ഛര്‍ദ്ദി കലര്‍ത്തിയ സംശയം.!
ഇന്ന്, എന്തും തുറന്നു സംസാരിക്കുന്ന സ്ത്രീകളുടെ ഇടയില്‍ നില്കുമ്ബോള്..
സ്ത്രീയുടെ ലൈംഗിക കാഴ്ചപ്പാടുകളെ , സങ്കല്‍പ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാന്‍ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗര്‍വ്വോടെ ഓര്‍ക്കാറുണ്ട്..
മൂന്നാമത്തെ സ്ത്രീ..ശാരദ..
രചനയിലെ ശ്രീവിദ്യയുടെ കഥാപാത്രം..
ഭാര്തതാവായ കഥാകാരന്റെ ആവശ്യപ്രകാരം , ഉണ്ണി എന്ന ചെറുപ്പക്കാരനോട് അടുക്കുകയും , അയാള്‍ ആ അടുപ്പത്തെ സത്യമാണെന്നു കരുതുകയും ചെയ്തിട്ട് ഒടുവില്‍ ശാരദ വിവാഹിത ആണെന്ന് അറിയുമ്ബോള്‍ ഉണ്ണി തകരുകയും ചെയ്യുന്നു..
അതൊക്കെ കഥാപാത്രത്തിന്റെ ആവശ്യകത ആണെന്ന് ഭാര്തതാവായ കഥാകാരന് പറയുമ്ബോള്‍..
ശാരദായിലെ സ്ത്രീ പറയുന്നത് കേട്ട് ഇന്നാണ് കയ്യടിച്ചു പോകുന്നത്..
എത്ര ലളിതമായി , അതിശക്തമായി അവരത് പറഞ്ഞു.അന്ന് അതിന്റെ ആഴം മനസ്സിലായില്ല എങ്കിലും ,ഇപ്പോള്‍ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ ആകാറുണ്ട്..
പല സ്ത്രീ മനസ്സുകളിലൂടെ കടന്നു പോകുമ്ബോള്‍..
അവരുടെ മനസ്സില്‍ ഭാര്തതാവല്ലാത്ത ഒരുപുരുഷന്റെ ഹൃദയ തുടിപ്പ് അറിയുമ്ബോള്‍ ഉണ്ടാകുന്ന ഭയം , വിഹ്വലതകള്‍ ഒക്കെയും ശാരദ പ്രകടിപ്പിച്ച ആ ഭാവങ്ങള്‍ തന്നെ അല്ലെ..?
ഇനി അടുത്ത് , സന്ധ്യ..
ഭരതന്റെ ,
നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന സിനിമയിലെ കാര്‍ത്തികയുടെ കഥാപാത്രം..
അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കാന്‍ എങ്ങനെ സാധിക്കും..?
ഇത്രയും പ്രായത്തില്‍ മൂത്ത ഒരാള്‍..!
അങ്ങേയറ്റത്തെ വൈകാരിക സങ്കര്ഷത്തോടെ നോക്കിയ ഒരു സിനിമ..
ഒരിക്കലും സാധിക്കില്ല എന്ന് ചിന്തിച്ച ആ ഒന്ന് ,
അതിലും മികച്ച പ്രണയമോ അതിനെ വെല്ലുന്ന ബന്ധമോ ആയി ,അതിലും മേലെ നില്ക്കുന്ന ഒന്നായി ,സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ തൊട്ടടുത്ത്
കണ്ടു.
മരണപെട്ടു കിടക്കുന്ന ആ പുരുഷന് ,
അവളുടെ ആരാണ് എന്ന് ബന്ധം പറഞ്ഞു വെയ്ക്കാന്‍ പറ്റില്ല..
പക്ഷെ ആ കണ്ണുകളില്‍ ഒരു മരവിപ്പ് കാണാമായിരുന്നു..
മരിച്ചു പോയത് അവള് കൂടി ആണ്..!
സന്ധ്യയെയും കേണലിനെയും ജീവിതത്തില്‍ അറിഞ്ഞ ഞാന്‍ ഇന്ന് ആ സിനിമ കാണുമ്ബോള്‍..;
അവരെ, അവരെക്കാള്‍ എനിക്ക് അറിയാമെന്നു തോന്നും.!
ഇനി ,മീരയാണ്..
പത്മരാജന്റെ
നവംബറിന്റെ നഷ്ടത്തിലെ പെണ്ണ്..
അവളെ പോലെ ,
പ്രണയത്തിന് അത്ര മേല്‍ പൊന്നും പൂവും ചാര്‍ത്തി അലങ്കരിച്ച മറ്റൊരുവള്‍ എന്റെ മുന്നില്‍ ഇരുന്നു പല വട്ടം അലറി കരഞ്ഞിട്ടുണ്ട്..
കൊന്നു കളയണം എന്ന് വന്യമായി മുരണ്ടു കൊണ്ട് അവളുടെ ആയിരുന്ന അവന്റെ ഫോട്ടോ പിച്ചികീറി..
വീണ്ടും ദേഷ്യം അടക്കാന്‍ വയ്യാതെ അതില്‍ തുപ്പി..
പിന്നെ ആ കടലാസ് കഷ്ണങ്ങള്‍ പെറുക്കി എടുത്ത് നെഞ്ചോടു അമര്‍ത്തി ശബ്ദമില്ലാതെ കരഞ്ഞു..
മീര കരഞ്ഞത് പോലെ..
കാമുകന്റെ കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കി വലിക്കുമ്ബോള്‍ അയാള്‍ക്ക് നോവും മേലെ അവള്‍ക്കു നൊന്തിരുന്നിരിക്കണം..
മാധവിയുടെ കഥാപാത്രം എന്നും ഇങ്ങനെ ഹൃദയത്തില്‍ ഉണ്ട്..
അവളെ പോലെ എത്രയോ പേരുണ്ടെന്ന് അറിഞ്ഞിട്ടും ഇന്നും മീര വിങ്ങുന്ന നൊമ്ബരം തന്നെ .
പ്രത്യേകിച്ചും അതിലെ പോലെ മനഃശാസ്ത്രജ്ഞനായ വില്ലന്മാരെ പലപ്പോഴും അറിയേണ്ടി വരുമ്ബോള്‍..!
സുശീല..
“””മറ്റൊരാളില്‍ “”അവളായി മാറിയത് സീമയാണ്..
വീണ്ടും കെ .ജി .ജോര്‍ജ് ന്റെ സിനിമയില്‍ എത്തി..
ഭാര്തതാവിനെയും മക്കളെയും വിട്ടു കാമുകന്റെ കൂടെ ഓടി പോകുന്ന വീട്ടമ്മമാരുടെ പാവത്തം നിറഞ്ഞ മുഖം കാണുമ്ബോള്‍,.,
എങ്ങനെ ഇതിനായി എന്ന് ചോദിയ്ക്കാന്‍ വരുമ്ബോള്‍.
സുശീലയെ ഓര്‍ക്കും..
പ്രകടിപ്പിക്കാന്‍ അറിയില്ല എന്ന് പറയുന്ന ,പൊതിഞ്ഞു വെയ്ക്കുന്ന സ്നേഹത്തിനു വേണ്ടി കൊതിച്ചു ഒടുവില്‍ അവനിലെ പുരുഷനെ അറിഞ്ഞു കൊണ്ട് വെറുക്കുന്ന സ്ത്രീക്കു പുറമെ എന്നും ശാന്തമായ ഒരു മുഖമാണല്ലോ..!
ഇനി അത്ര പഴയത് അല്ലാത്ത , എന്നാല്‍ കുറച്ചു പഴയതായ ഒരു ഹിന്ദി സിനിമ..
GUPT
കാജോളും ബോബി ഡിയോളും മനീഷയും അഭിനയിച്ച സിനിമയിലെ ..ഇഷ ..
ഇവള് , ഞങ്ങളില്‍ ഒരാള്‍ ആണ്..
ഞാന്‍ സ്നേഹിക്കുന്ന പുരുഷന്റെ മേല്‍ ,
തന്റെ ആണിന്റെ മേല്‍..
ഒരു മുള്ളു കൊണ്ട് പോലും നോവരുതെന്നു ശഠിക്കുന്ന പെണ്ണുങ്ങള്..
അവനു വേണ്ടി ,
ഏത് ഏറ്റവും പോകും..എന്തും ചെയ്യും..
അത്ര ശക്തിയില്‍ അവളൊരു അപകടകാരി ആയി തീരും..
ഭൂമിയില്‍ എന്തെന്തു മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നറിയാതെ അവനെ മാത്രം നോക്കി കൊണ്ടിരിക്കും..
സത്യം..
പ്രണയിനി എന്ന നിലയ്ക്ക് അവളെ താങ്ങാന്‍ പുരുഷന് അവന് കരുതുന്ന ശക്തി പോരാ..!!
അവനെ സ്നേഹിച്ചു ഒടുവില്‍ അവള് തോറ്റു പോകും.
സ്ത്രീയുടെ മുഖങ്ങള്‍ ഇനിയുമുണ്ട്..
വരട്ടെ ..
കാത്തിരിക്കാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക