ഡൽഹി: നിസാമുദ്ദീൻ മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ തെലങ്കാനയിൽ മരിച്ചതോടെയാണ് ഇന്ത്യയിലെ കോവിഡ് 19 രോഗബാധ മറ്റൊരുതലത്തിലേക്ക് കടക്കുന്നത്. ഇതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിസാമുദ്ദീനിൽ പോയവരെകുറിച്ചായി ആരോഗ്യവകുപ്പ് അധികൃതരുടെ അന്വേഷണം.
ഈ കൂട്ടായ്മയിൽ പങ്കെടുത്ത എണ്ണായിരത്തോളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും 270 പേർ പങ്കെടുത്തതായി പറയപ്പെടുന്നു. നിസാമുദ്ദീൻ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങൾ.
- ജനുവരി 30, 2020: ഇന്ത്യയിൽ ആദ്യ കൊറോണ കേസ് (കോവിഡ് 19) കേരളത്തിൽ റിപ്പോർട്ട് ചെയ്തു.രോഗ ഉറവിടമായ ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ മൂന്നു മലയാളികൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.
- മാർച്ച് 1: തബ് ഇ ലീഗ് ജമാഅത്ത് ഡൽഹി നിസാമുദ്ദീൻ മർക്കസിൽ മതപരമായ കൂട്ടായ്മ സംഘടിപ്പിച്ചു.
- മാർച്ച് 5 : ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കുടുംബത്തിലൂടെ കേരളത്തിൽ വീണ്ടും കൊറോണ;
- മാർച്ച് 7: മതപരമായ സമൂഹ കൂട്ടായ്മകൾ നിർത്തണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നു.
- മാർച്ച് 10: ഇന്ത്യയിൽ ആകെ കൊറോണ കേസുകൾ 50
- മാർച്ച് 11: ലോകാരോഗ്യ സംഘടന കൊറോണ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.
- മാർച്ച് 13: നിസാമുദ്ദീൻ മർക്കസിൽ 3400 ആളുകൾ തുടരുന്നു.
- മാർച്ച് 16: ഡൽഹി സർക്കാർ 50 ലധികം പേരുടെ ഒത്തുചേരൽ നിരോധിച്ചു.നാട്ടുകാർ വിട്ടുപോയെങ്കിലും നിസാമുദ്ദീൻ മർക്കസിലെ വിദേശ സന്ദർശകർ തുടർന്നു.
- മാർച്ച് 17: GoAir എല്ലാ സർവീസുകളും നിർത്തി.
- മാർച്ച് 18: ഇൻഡിഗോ ന്യൂഡൽഹിയിൽ നിന്ന് ഇസ്താംബൂളിലേക്കും ചെന്നൈയിലേക്കും ക്വാലാലംപൂരിലേക്കുമുള്ള എല്ലാ സർവീസുകളും നിർത്തി
- മാർച്ച് 19: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂവിന് പ്രഖ്യാപിക്കുന്നു.
- മാർച്ച് 20: നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 10 ഇന്തോനേഷ്യക്കാർ കൊറോണ പോസിറ്റീവെന്ന് തെലങ്കാനയിൽ കണ്ടെത്തി.
- മാർച്ച് 22: ജനതാ കർഫ്യൂ. രാജ്യത്ത് ഒരു പൊതുസമ്മേളനവും അനുവദിച്ചില്ല.
- മാർച്ച് 22: രാജ്യത്തേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തി.
- മാർച്ച് 23: 1500 പേർ മർകസ് വിട്ടു. ഡൽഹി പൊലീസ് മർക്കസിന് നോട്ടീസ് അയച്ചു.
- മാർച്ച് 24: രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എവിടെയാണോ അവിടെ തുടരാൻ ആഹ്വാനം. ട്രെയിൻ സർവീസുകൾ നിർത്തി. പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനങ്ങൾ മാത്രം തുടരാൻ അനുവദിച്ചു.രാത്രി തന്നെ 1500ഓളം പേരെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയച്ചതായി മർക്കസ് അധികൃതർ.
- മാർച്ച് 24: മർകസിൽ അവശേഷിക്കുന്നവരോട് സ്ഥലം വിട്ടുപോകാൻ പൊലീസ് നിർദേശം.
- മാർച്ച് 25: ലോക്ക്ഡൗൺ ഓർഡറുകൾ ലംഘിച്ച് ആയിരത്തോളം പേർ ഈ ദിവസവും മർക്കസ് കെട്ടിടങ്ങളിൽ. ഒരു മെഡിക്കൽ സംഘം മർക്കസ് സന്ദർശിച്ചു. സംശയാസ്പദമായവരെ കെട്ടിടത്തിലെ ഒരുഭാഗത്ത് ക്വാറന്റൈനിലാക്കുന്നു. ജമാഅത്ത് അധികൃതർ SDMന്റെ ഓഫീസിലേക്ക് പോകുന്നു. കെട്ടിടത്തിൽ തങ്ങുന്നവരെ പുറത്തേക്കുകൊണ്ടുപോകുന്നതിനുള്ള അനുമതി തേടുന്നു. പാസ് ലഭിക്കുന്നതിനായി വാഹനങ്ങളുടെ പട്ടിക സമർപ്പിച്ചു.
- മാർച്ച് 26: നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശ്രീനഗറിൽ നിന്നുള്ള ഒരാൾ കോവിഡ് -19 മൂലം മരിച്ചു
- മാർച്ച് 26: SDM മർകസ് സന്ദർശിച്ച് ജില്ലാ മജിസ്ട്രേറ്റുമായി കൂടിക്കാഴ്ചയ്ക്ക് ജമാഅത്ത് ഉദ്യോഗസ്ഥരെ വിളിക്കുന്നു.
- മാർച്ച് 27: കൊറോണ വൈറസ് സ്ഥിരീകരിച്ച ആറുപേരെ മെഡിക്കൽ സംഘവും പൊലീസും ചേർന്ന് മർക്കസ് കെട്ടിടത്തിൽനിന്ന് പുറത്തുകൊണ്ടുവന്നു. ഇവരെ പിന്നീട് ഹരിയാനയിലെ ജജ്ജറിൽ ക്വാറന്റൈനിലേക്ക് മാറ്റി.
- മാർച്ച് 28: ലോകാരോഗ്യ സംഘടന പ്രതിനിധികളും SDMഉം മർക്കസ് സന്ദർശിച്ചു. മെഡിക്കൽ പരിശോധനയ്ക്കായി പുറത്തേക്കു കൊണ്ടുവന്ന 33 പേരെ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ഐസൊലേഷനിലാക്കി.
- മാർച്ച് 28: കെട്ടിടത്തിൽ ഉള്ളവരെയെല്ലാം ഒഴിപ്പിക്കാൻ ലജ്പത് നഗർ എസിപി മർക്കസിന് നോട്ടീസ് അയച്ചു.
- മാർച്ച് 29: രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപനത്തിനുശേഷം പുതിയ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചിട്ടില്ലെന്ന് അധികൃതർ എസിപിയുടെ കത്തിന് മർക്കസ് മറുപടി നൽകി. നിലവിലെ ഒത്തുചേരൽ ലോക്ക്ഡൗണിന് വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്നും മർക്കസ് അധികൃതർ
- മാർച്ച് 29 രാത്രി: പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് മർക്കസിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടുവന്ന് ആശുപത്രിയിലും മറ്റുമായി ഐസൊലേഷനിലാക്കി.
- മാർച്ച് 30: തെലങ്കാനയിൽ നിന്നുള്ള ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ഇവർ നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് സംസ്ഥാന സർക്കാർ പ്രസ്താവിച്ചു.മൗലാനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
- മാർച്ച് 31: മർക്കസിൽ തുടരുന്നവരുടെ കൊറോണ പരിശോധന ഫലം പുറത്തുവന്നു. 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേരെ ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. തമിഴ്നാട്ടിൽ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച 57 പേരിൽ 50 പേരും നിസാമുദ്ദീനിൽനിന്ന് വന്നവരാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക