ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിൽ ഗുരുതര ചികിത്സ വീഴ്ച. തളര്‍ച്ച ബാധിച്ച് ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ഉണ്ടായിരുന്നത് തിരിച്ചറിഞ്ഞില്ല. രോഗിയെ ചികിത്സിച്ച ഡോക്ടർക്കും മറ്റൊരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. 10 മലയാളികൾ അടക്കം 12 നഴ്സുമാരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു.
ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിൽ മാർച്ച് 10നാണ് തളർച്ച ബാധിച്ച 72വയസുകാരി ചികിത്സക്കെത്തിയത്. പിന്നീട് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. മുപ്പതിന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി ഗംഗറാം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗംഗറാമിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പഞ്ചാബി ബാഗ് ആശുപത്രിയിലെ ഡോക്ടർക്കും ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ഉപയോഗിച്ച ചികിത്സാ ഉപകരണങ്ങൾ മറ്റു രോഗികൾക്കും ഉപയോഗിച്ചിരുന്നു. ലഭ്യമല്ലാത്തതിനാൽ സുരക്ഷാ കിറ്റുകൾ ഇല്ലാതെയാണ് നഴ്സുമാരിൽ പലരും രോഗിയെ പരിചരിച്ചത്. 20 ദിവസം ചികിത്സയിൽ ഇരുന്നിട്ടും രോഗ ലക്ഷണങ്ങൾ ഡോക്ടർമാർക്ക് മനസ്സിലാക്കാനായില്ലെന്ന് മാത്രമല്ല ഈ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയെ പരിശോധനക്കായി റഫർ ചെയ്യുകയും ചെയ്തില്ല. നിലവിൽ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ളവർ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക