തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ സാമ്ബത്തിക ആഘാതം ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത് ലോകത്തെമ്ബാടുമുള്ള വിമാന കമ്പനികള്‍ക്കായിരുന്നു. ലോകത്തെ വിവിധ വിമാന കമ്ബനികള്‍ക്ക് വലിയ നഷ്ടമാണ് ഇതോടെ ഉണ്ടായത്. അന്താരാഷ്ട്ര സര്‍വീസുകള്‍ ആദ്യം റദ്ദാക്കിയതിന് പിന്നാലെ മറ്റു സര്‍വീസുകളും നഷ്ടമായതോടെ വന്‍ നഷ്ടത്തിലായി വിമാന കമ്ബനികള്‍. ഇതിന് പിന്നാലെ ലോക്ക്ഡൗണും രാജ്യം പ്രഖ്യാപിച്ചു. ഇതോടെ സമസ്ത മേഖലയിലും കാണാന്‍ സാധിച്ചത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമായിരുന്നു. ചില വിമാന കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളാണ് ഈ നയം സ്വീകരിച്ചത്.
ഇതിനിടെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും അവസാനിക്കുമോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇനിയും ഉണ്ടായിട്ടില്ല. ഇതിനിടെ വിമാനകമ്ബനികള്‍ മുതതലെടുപ്പുമായി രംഗത്തുണ്ട്. യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന അടുത്ത ദിവസം മുതല്‍ ബുക്കിങ് തുടങ്ങിയിരിക്കയാണ് വിമാന കമ്പനികള്‍. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ ഭാഗികമായും ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. കൃത്യമായ പണം തട്ടിപ്പു ലക്ഷ്യമിട്ടു കൊണ്ടാണ് ഇത്തരം ഒരു നീക്കത്തിലേക്ക് വിമാന കമ്പനികള്‍ കടക്കുന്നത്. ഈ മാസത്തെ ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്ബനികളും ടിക്കറ്റ് വില്‍ക്കുന്നത്.
എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നല്കി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയര്‍ലൈന്‍ കമ്ബനികളുടെ പുതിയ ഗൈഡ് ലൈന്‍. ചുരുക്കത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിയവരുടെ പോക്കറ്റടിക്കാന്‍ തന്നെയാണ് ഇവരുടെ ശ്രമമെന്ന് വ്യക്തം. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ അതതു രാജ്യങ്ങളിലെ വിലക്കുകള്‍ നീങ്ങുന്നതുകൂടി പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. എയര്‍ ഇന്ത്യ, ഗോ എയര്‍ കമ്ബനികള്‍ 15 മുതല്‍ ടിക്കറ്റ് വില്പന അനുവദിച്ച് ട്രാവല്‍ കമ്ബനികള്‍ക്ക് അറിയിപ്പു കൈമാറിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും 15ന് എയര്‍ ഇന്ത്യ ദുബായിലേക്കു സര്‍വീസ് നടത്തുന്നതിന് ടിക്കറ്റ് വില്പനയ്ക്ക് വച്ചിട്ടുണ്ട്. 10,000നും 12,000നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്. ആഭ്യന്തര സര്‍വീസ് നടത്തുന്ന ഗോ എയര്‍, ഇന്‍ഡിഗൊ, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ കമ്ബനികള്‍ നെടുമ്ബാശേരി ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ വില്പന തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകള്‍ക്ക് സാധാരണ ടിക്കറ്റ് നിരക്കുകളെക്കാള്‍ കുറഞ്ഞ തുകയാണ് ഈടാക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. പരമാവധി ടിക്കറ്റുകള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യമാണ് കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനു പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും കാരണവശാല്‍ ലോക്ഡൗണ്‍ നീണ്ടു പോയാലോ, യാത്രാ വിലക്ക് തുടര്‍ന്നാലോ പുതിയ ഉപാധി പ്രകാരം പണം തിരിച്ചു നല്‍കേണ്ടതില്ലാത്തതിനാല്‍ ഈ പണം കമ്ബനിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ലഭിക്കും എന്നതാണ് നേട്ടം.
മധ്യവേനല്‍ അവധിക്കാലം കൂടി ആയതിനാല്‍ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകളില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ ഉണ്ടാകാറുള്ള മാസങ്ങളാണ് ഇത്. കുടുംബങ്ങള്‍ക്കൊപ്പം യാത്രകളും മറ്റും പ്ലാന്‍ ചെയ്യുന്ന മാസത്തില്‍ കൊറോണ നല്കിയ തിരിച്ചടിയില്‍ കോടികളുടെ നഷ്ടമാണ് വിമാനകമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഒരു വരുമാനവും ഇല്ലാത്ത സാഹചര്യത്തിലും വിമാനങ്ങള്‍ വിമാനത്താവളങ്ങളില്‍ നിര്‍ത്തിയിട്ടതിന്റെ വാടക, ശമ്ബളം തുടങ്ങി വന്‍ തുകയുടെ ചെലവാണ് കമ്ബനികള്‍ക്ക് വഹിക്കേണ്ടി വരുന്നത്. ഓഫ് സീസണുകളില്‍ സര്‍വീസ് നടത്തിയതിന്റെ നഷ്ടങ്ങളും കമ്ബനികള്‍ സാധാരണ നികത്താറുള്ളത് ഈ രണ്ട് മാസത്തെ സര്‍വീസുകള്‍കൊണ്ടാണ്.
ഈ സാഹചര്യത്തില്‍ നേരിട്ടിരിക്കുന്ന വരുമാന നഷ്ടം കമ്ബനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നേരിടുന്നത് ലക്ഷ്യമിട്ടാണ് സര്‍വീസ് നടത്താന്‍ സാധിക്കും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലും കുറഞ്ഞ നിരക്കിലാണെങ്കിലും പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ച് പണം അക്കൗണ്ടിലെത്തിക്കാന്‍ കമ്ബനികള്‍ ശ്രമിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പോലും തുക പല കമ്ബനികളും ഇതുവരെയും മടക്കി നല്‍കിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്.
അതേസമയം ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരിച്ചു നല്‍കില്ലെന്ന പുതിയ ഗൈഡ്ലൈന്‍ യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച തീയതി മുതല്‍ ഒരു വര്‍ഷം വരെ ഏതു ദിവസത്തേക്കു വേണമെങ്കിലും മാറ്റി തീരുമാനിക്കാമെങ്കിലും നിശ്ചിത യാത്രയ്ക്ക് ബുക്കു ചെയ്ത ടിക്കറ്റ് അതേ ആളുടെ പേരില്‍ അതേ സ്ഥലത്തേയ്ക്കു മാറ്റുന്നതിനു മാത്രമേ അനുവാദമുണ്ടാകൂ. ഈ കാലയളവില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നാല്‍ ആ തുക നല്‍കേണ്ടി വരും എന്നു മാത്രമല്ല, മറ്റ് കമ്ബനികള്‍ക്ക് ഈ സമയം നിരക്ക് കുറവാണെങ്കിലും ടിക്കറ്റ് എടുത്ത കമ്ബനിയുടെ ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ യാത്രക്കാരന് ബാധ്യസ്ഥനാകും.
നോണ്‍ റീഫണ്ടബിള്‍ ടിക്കറ്റാണെങ്കിലും കാന്‍സല്‍ ചെയ്താല്‍ നോ ഷോ വിഭാഗത്തില്‍ വരുന്ന ഉപയോഗിച്ചിട്ടില്ലാത്ത എയര്‍പോര്‍ട് യൂസര്‍ ഫീ, ജിഎസ്ടി, ഏവിയേഷന്‍ സെസ് തുടങ്ങിയവ ടിക്കറ്റ് റദ്ദാക്കിയ ആള്‍ക്ക് മടക്കി നല്‍കണമെന്നാണ് നിയമം. മിക്ക കമ്ബനികളും ഇത് നല്‍കാതെ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന നിശ്ചിത തുകയ്ക്കുള്ള ക്രെഡിറ്റ് വൗച്ചര്‍ നല്‍കുന്നതാണ് പതിവ്. മിക്ക യാത്രക്കാര്‍ക്കും ഇതു പോലും ഉപയോഗിക്കാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക