കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പാണ് അതിര്‍ത്തികളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ ആരംഭിക്കാന്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചത്.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ആദ്യം പലവ്യഞ്ജന കടയും രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പും സഹകരണ മേഖലയില്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ കടകളില്‍ കണ്‍സ്യൂമര്‍ ഫെഡ് എത്തിച്ചു.
കണ്‍സ്യൂമര്‍ഫെഡിന്റെ മഡിയന്‍ ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ലോറികള്‍ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ വി.കെ രാജന് ഫ്ലാഗ് ഓഫ് ചെയ്തു. റീജ്യണല്‍ അസി. മാനേജര്‍ പി.വി. ശൈലേഷ് ബാബു, സഹകരണ അസി. രജിസ്ട്രാര്‍ ജയചന്ദ്രന് രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യമെത്തിച്ചത് ജില്ലാ അതിര്‍ത്തി കടക്കാതെ തന്നെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും ഔഷധങ്ങളും കണ്‍സ്യൂമര്‍ഫെഡ് മുഖേന ലഭ്യമാക്കുകയാണ് ലക്ഷ്യം. മൊത്തം 10 സ്ഥലത്താണ് സഹകരണ കടകള്‍ തുടങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഞായാഴ്ചയും കടകള്‍ പ്രവര്‍ത്തിക്കും
സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് രണ്ട് ലോറികള്‍ ജില്ലാകളക്ടര്‍ അനുവദിച്ചിരുന്നു. കടകള്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് അറിയിച്ചു. അതിര്‍ത്തികളില്‍ ചെറുപട്ടണങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി വ്യാപാര വ്യവസായി സംഘടനകളുമായും കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക