വാഹന വർക്ക് ഷോപ്പുകളും മൊബൈൽ ഷോപ്പുകളും വ്യാഴം ഞായർ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാമെന്നമാർഗ നിർദേശം നിശ്ചയിച്ച് ഉത്തരവായി. ടയര്‍, ബാറ്ററി, സ്പെയര്‍പാര്‍ട്സ് കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.
രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വര്‍ക്ക് ഷോപ്പുകള്‍ക്ക് തുറന്നു പ്രവർത്തിക്കാം . ടയര്‍, ബാറ്ററി കടകള്‍ക്കും ഇത് ബാധകമാണ്. അടിയന്തര സ്വഭാവമുള്ള റിപ്പയറിങ് ജോലികള്‍ മാത്രമേ വര്‍ക്ക് ഷോപ്പുകള്‍ ഏറ്റെടുക്കാവൂ എന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
മെക്കാനിക്കല്‍, ഇലക്ടിക്കല്‍, ടയര്‍ റിപ്പയര്‍ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓണ്‍ റോഡ് സര്‍വീസും റോഡ് സൈഡ് സര്‍വീസും നടത്താം. വര്‍ക്ഷോപ്പുകളെ എ,ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
15 ജീവനക്കാരും അതിലധികവും ഉള്ളവര്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നു. 8 മുതല്‍ 14 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ബിയിലും, മൂന്നു മുതല്‍ ഏഴു ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി സിയിലും പെടുന്നു.
രണ്ടു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലാണ്. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളില്‍ 8 ജീവനക്കാര്‍ക്കും, ബി കാറ്റഗറിയില്‍ 5 ജീവനക്കാര്‍ക്കും, സി കാറ്റഗറിയില്‍ 3 ജീവനക്കാര്‍ക്കും ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥാപനത്തില്‍ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട പണികളും വര്‍ക്ക്ഷോപ്പുകള്‍ക്ക് ഏറ്റെടുക്കാം. അതേസമയം ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ക്കായിരിക്കും ചുമതല. അതിനെ സംബന്ധിച്ച് ഉത്തരവില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം വച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക