രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 179 ആയി. അസുഖ ബാധിതരുടെ എണ്ണം 5800 കടന്നു. യു.പിയ്ക്ക് പുറമേ ഡൽഹിയിലും ഹോട്ട്സ്പോട്ട് മേഖലകൾ കണ്ടെത്തി അടച്ചു പൂട്ടി. രോഗം പരത്തുന്നുവെന്ന് ആരോപിച്ച് ഡൽഹിയിൽ 2 വനിതാ ഡോക്ടർമാരെ അയല്‍വാസി ആക്രമിച്ചു.
രാജ്യത്ത് മൊത്തം കോവിഡ് രോഗബാധിതർ 5274 പേരാണ്. മരണസംഖ്യ 149. 411 പേർക്ക് രോഗം ഭേദമായി. സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെയാണ്- ഡൽഹിയിൽ പുതിയ രോഗികൾ 93 പേരാണ്, മൊത്തം 669, മരണസംഖ്യ ഒമ്പത്. മധ്യപ്രദേശിൽ പുതിയ കേസുകൾ 72, ഉം മൊത്തം രോഗികൾ 385. രാജസ്ഥാനിൽ 40 പുതിയ കേസുകൾ ഉണ്ടായിരിക്കുന്നത്. 383 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്.
യുപിയ്ക്കു പുറമേ ഡൽഹിയിലും ഹോട്ട്സ്പോട്ടുകൾ നിർണയിച്ചു. 20-ഓളം മേഖലകളാണ് തിരിച്ചറിഞ്ഞത്. ഇവ പൂർണമായും അടച്ചിടും. യു പിയിൽ 15 ജില്ലകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ആഗ്രയും ലഖ്നൗവും പെടും. ഡൽഹിയിൽ പുറത്തിറങ്ങുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. തെലങ്കാനയിൽ പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി വിലക്കി.
അതേസമയം, ഡൽഹിയിലെ 2 വനിതാ ഡോക്ടർമാർക്ക് മർദ്ദനമേറ്റു. ഗൗതം നഗറിൽ ആണ് സംഭവം. രോഗം പരത്തുന്നുവെന്ന് ആരോപിച്ച് ഇവരെ അയൽവാസിയാണ് മർദ്ദിച്ചത്. പരിക്കേറ്റ വനിതാ ഡോക്ടർമാരെ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, തെലങ്കാനയിലും ഗുജറാത്തിലും സമാനമായ അക്രമങ്ങൾ വനിതാ ഡോക്ടർമാർക്കു നേരെ നടന്നിരുന്നു.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുകയാണ്. മലയാളി നഴ്സ് അടക്കം നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് മലയാളി നഴ്സുമാരുടെ നാല് കുട്ടികൾക്ക് അന്തിമ പരിശോധനയിൽ രോഗമില്ലെന്ന് വ്യക്തമായി.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 മലയാളികൾ അടക്കം 26 ആരോഗ്യ പ്രവർത്തകർക്ക് ആണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഡോക്ടർക്കും ഒരു നഴ്സിനും 2 ജീവനക്കാർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നഴ്സ് മലയാളിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച 2 മലയാളി നഴ്സുമാരുടെ 4 കുട്ടികൾക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
അതേസമയം രോഗം സ്ഥിരീകരിച്ചതും നിരീക്ഷണത്തിൽ ഉള്ളതുമായ ആരോഗ്യ പ്രവർത്തകരോട് അധികൃതർ മോശമായാണ് പെരുമാറുന്നതെന്ന് ആരോപണമുണ്ട്. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ല. അവരുടെ കുടുംബാംഗങ്ങളിൽ പരിശോധന നടത്തുന്നതിന് കാലതാമസം നേരിടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാരോട് നിരന്തരമായി ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുന്നു. നിലവിൽ ആശുപത്രിയിൽ ഉള്ള 19 രോഗികളിൽ കോവിഡ് പരിശോധന നടത്തിയിട്ടില്ല തുടങ്ങിയ പരാതികൾ നഴ്സുമാർ ഉന്നയിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്ന് മാത്രമാണ് കേന്ദ്ര – ഡൽഹി സർക്കാരുകൾ നൽകുന്ന പ്രതികരണം.
മഹാരാഷ്ട്രയില്‍ കോവിഡ് 19 സ്ഥിരീകരിച്ചരുടെ എണ്ണം 1135 ആയി. പുണെയില്‍ ഇന്നലെ പത്ത് പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 72 ആയി. ഇന്നലെ 117പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിച്ചെന്ന വിലയിരുത്തലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കോവിഡ്-19 സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം കൂടുതലായ മുംബൈ ഉള്‍പ്പടെയുള്ള മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം വെട്ടിച്ചുരുക്കാനും ആലോചനയുണ്ട്. കൂടുതല്‍ രോഗം സ്ഥിരീകരിച്ച പുണെയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. മഹാരാഷ്ട്രയിൽ എല്ലാ ഇടങ്ങളിലും മാസ്ക്ക് ധരിക്കുന്നത് കർശനമാക്കി. മാസ്ക്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നും ബിഎംസി ഇറക്കിയ ഉത്തരവിൽ പറയുന്നു. രോഗികള്‍ കുറവുള്ള ഗ്രാമീണമേഖലകളായ മറാഠ്വാഡയിലും വിദര്‍ഭയിലും നിയന്ത്രണങ്ങളില്‍ ചെറിയ അയവുവരുത്തും.
അതേസമയം ധാരാവി ഉള്‍പ്പടെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട മേഖലകളിലെ രോഗവാഹകരെ കണ്ടെത്താൻ സാധിക്കുന്നുണ്ട് ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്ത 49 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കാണ് കോവിഡ്. ഇതോടെ ചേരിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധയ്ക്കൊപ്പം കോവിഡ് മരണവും വർധിയ്ക്കുന്നു. തമിഴ്നാട്ടിൽ 738 ആണ് രോഗബാധിതരുടെ എണ്ണം. വില്ലുപുരത്തെ സർക്കാർ ആശുപത്രിയിൽ നിന്ന് രോഗബാധയുള്ള നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഇതിൽ മൂന്ന് പേരെ ആശുപത്രിയില്‍ തിരികെയെത്തിച്ചു.
പുണ്യമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ നിന്നാണ് രോഗം സ്ഥിരീകരിച്ച നാലുപേരെ ഡിസ്ചാർജ് ചെയ്തത്. ഇതിൽ ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഡൽഹി സ്വദേശിയായ രോഗബാധിതന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 26 പേരെ ഡിസ് ചാർജ് ചെയ്തപ്പോൾ ഇവരുടെ പേരുകൾ കൂടി അബദ്ധത്തിൽ ഉൾപ്പെട്ടുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിയ്ക്കുന്ന വിവരം.
ദക്ഷിണേന്ത്യയിൽ കൂടുതൽ രോഗികൾ ഉള്ളത് തമിഴ്നാട്ടിലാണ്. 738 പേരാണ് രോഗബാധിതർ. ഇതിൽ 678 പേരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സംസ്ഥാനത്തെ മരണ സംഖ്യ എട്ടായി. 344 പേരുടെ പരിശോധനാ ഫലം കൂടി ഇനി പുറത്ത് വരാനുണ്ട്. 21 പേർ ആശുപത്രി വിട്ടു.
ആന്ധ്ര പ്രദേശിൽ ഇന്നലെ 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 348 ആണ് രോഗബാധിതരുടെ എണ്ണം. 11 മരണങ്ങൾ നടന്ന തെലങ്കാനയിൽ ഇന്ന് 49 പുതിയ കേസുകളുണ്ടായി. 452 പേർക്കാണ് രോഗം ബാധിച്ചത്. 45 പേർ ആശുപത്രി വിട്ടു.
കർണാടകയിൽ ഇന്നലെ ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. രോഗബാധിതരുടെ എണ്ണം 181 ആയി. പുതുച്ചേരിയിൽ അഞ്ചു പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരാൾ ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക