രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രോഗബാധിതരുടെ എണ്ണം 11933ഉം മരണം 392ഉം ആയി. രോഗബാധ തടയുന്നതിന് രാജ്യത്തെ ജില്ലകളെയും ആശുപത്രികളെയും മൂന്നായി തരംതിരിച്ചാണ് പ്രതിരോധ നടപടികൾ തുടരുന്നത്.
24 മണിക്കൂറിനിടെ 1117 രോഗബാധിതരും 32 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മെയ് ആദ്യ വാരം വരെ സമാന അവസ്ഥ ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്. രോഗികളുടെ എണ്ണം 3000 എത്താറായ മഹാരാഷ്ട്ര വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ രോഗബാധിതർ 1000 കടന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. ഈ സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾക്കായി ജില്ലകളെ ഹോട്ട്സ്പോട്ട്, നോൺ ഹോട്ട്സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെ തരം തിരിച്ചത്.
രാജ്യത്തെ 170 ഹോട്ട്സ്പോട്ട് ജില്ലകളിലെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ എത്തി വിവരങ്ങൾ ശേഖരിക്കും. അവശ്യ സർവീസുകൾ മാത്രമേ ഈ മേഖലയിൽ അനുവദിക്കൂ. ഇവിടങ്ങളിൽ സ്വീകരിക്കേണ്ട മറ്റു നടപടികൾ കാബിനറ്റ് സെക്രട്ടറി സംസ്ഥാനത്തെ വിവിധ വകുപ്പ് തലവൻമാർക്കായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിട്ടുണ്ട്. 207 നോൺ ഹോട്ട്സ്പോട്ട് ജില്ലകളിൽ രോഗവ്യാപന തോത് പ്രത്യേക ടീമുകൾ പരിശോധിച്ച് വിശകലനം ചെയ്യും. 400 ഹരിത ജില്ലകളിലും ക്ലസ്റ്റർ അധിഷ്ഠിത പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സാരമല്ലാത്ത ലക്ഷണങ്ങൾ ഉള്ളവർ, ശ്വസനോപാധികൾ വേണ്ടവർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിങ്ങനെയുള്ള രോഗികൾക്കായി ആശുപത്രികളെയും മൂന്നായി തിരിച്ചിട്ടുണ്ട്. വലിയ രോഗവ്യാപനം ഉള്ള മഹാരാഷ്ട്ര അടക്കമുള്ള ഇടങ്ങളിൽ പൂൾ ടെസ്റ്റും ഡൽഹിയിൽ ഗുരുതരാവസ്ഥ ഉള്ളവരിൽ പ്ലാസ്മ തെറാപ്പിയും നടത്തുന്നുണ്ട്. ഡൽഹിയിൽ തുടരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ 10 അംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക