ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.
യുഎസിൽ 1,500 ആശുപത്രികളെ ഉള്‍പ്പെടുത്തി ഈ വിഷയത്തിൽ വലിയ പദ്ധതികൾ തന്നെ പുരോഗമിക്കുന്നുണ്ട്. ഒരാൾക്ക് കോവിഡ് 19 രോഗം ബാധിച്ചാൽ വൈറസിനെ ചെറുക്കാനായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികൾ നിർമിക്കും. രക്തത്തിലെ പ്ലാസ്മയിൽ ഇതിന്റെ സാന്നിധ്യം ഉണ്ടാകും. രോഗം മാറിയവരിൽനിന്ന് പ്ലാസ്മയെടുത്ത് രോഗത്തോടു പോരാടുന്നവർക്കു നൽകുന്നതിനാണു നീക്കം.
ഇങ്ങനെ ലഭിക്കുന്ന പ്ലാസ്മ പരീക്ഷണങ്ങൾക്കു വിധേയമാക്കി കോവിഡ് ചികിത്സയ്ക്ക് സാധ്യമാണോയെന്നു പരിശോധിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. പൂർണ അനുമതി ലഭിച്ചാലാണ് ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുക. അനുമതിക്കായി സർക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ അറിയിച്ചു. രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് പ്രതിരോധം സാധ്യമാക്കാൻ യുകെയിലെ മറ്റു പല സംഘങ്ങളും ശ്രമിക്കുന്നുണ്ട്.
സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രസിഡന്റും ലണ്ടനിലെ മൂന്ന് ആശുപത്രികളുടെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ പ്രഫസർ സർ റോബർട്ട് ലെച്ച്ലെറും പ്ലാസ്മ പരിശോധന ചെറിയ രീതിയിൽ നടത്താമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മറ്റു ചികിത്സാ മാർഗങ്ങളൊന്നും ഇല്ലാത്ത രോഗം ഗുരുതരമായി ബാധിച്ച രോഗികളില്‍ പ്ലാസ്മ ഉപയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക