തിരുവനന്തപുരം ∙ ലോക്ഡൗണിനെത്തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിൽ ധാരണ. മൂന്നിന് ലോക്ഡൗൺ അവസാനിച്ചശേഷം പത്തു ദിവസം വരെ ഇടവേള നൽകും. ഈ കാലയളവിൽ സ്കൂളുകൾ പരീക്ഷയ്ക്കായി സജ്ജമാക്കും. സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ വിലയിരുത്തിയായിരിക്കും പരീക്ഷാ തീയതി പ്രഖ്യാപിക്കുക. ഗൾഫിലും ലക്ഷദ്വീപിലും ലോക്ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഗണിക്കും.
എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും ആയിരിക്കും. പ്ലസ് വൺ പരീക്ഷ പിന്നീട് നടത്തും. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വൊക്കേഷനൽ ഹയർസെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. പരീക്ഷാ സെന്റുകളിൽ കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കും. മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക