ലോക്ക്ഡൗണ്‍ ഇളവുകളില്‍ വീണ്ടും കര്‍ശന നിയന്ത്രണം തുടരാന്‍ വയനാട് ജില്ലാഭരണകൂടം തീരുമാനിച്ചു. അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി, എന്നിവയ്ക്ക് പുറമേ നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട കടകളും, അക്ഷയ കേന്ദ്രങ്ങളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. വയനാട്ടിലെ ഹോട്ട് സ്പോട്ടുകളില്‍ നിന്ന് വെള്ളമുണ്ട പഞ്ചായത്തിനെ ഒഴിവാക്കി. ഓറഞ്ച് ബി. കാറ്റഗറിയില്‍പെട്ട വയനാട്ടില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് തടയാനാണ് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ തുറക്കാന്‍ അനുമതിയില്ല. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍, ബേക്കറി തുടങ്ങിയ അവശ്യ സേവനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ല്, ഇഷ്ടിക,കമ്പി, സിമന്റ് എന്നിവയും എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ കടകളും തുറക്കാം. മുമ്പ് നിശ്ചയിച്ച പ്രകാരം പ്രദേശത്തെ ഒരു ഹോട്ടലിന് പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമായി തുറന്ന് പ്രവര്‍ത്തിക്കാം. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പ്ലംബിംങ്, പെയിന്റിംങ് തുടങ്ങിയവയും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ തുറക്കും.
ഈ ദിവസങ്ങള്‍ ഏതെന്ന് പിന്നീട് നിശ്ചച്ചയിക്കും. മഴക്കാലത്തിന് മുമ്പായി വീട്, റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് നിര്‍മ്മാണ മേഖലയിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. WAYANAD
അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ പുറത്തിറങ്ങേണ്ടത്. യാത്രക്കാര്‍ സത്യവാങ്മൂലം നിര്‍ബന്ധമായും കയ്യില്‍ കരുതണം. യാത്രാപാസുകള്‍ ഇനി മുതല്‍ വെബ്സൈറ്റിലൂടെയാണ് ലഭിക്കുക. covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ ആവശ്യമുളളവര്‍ക്ക് പാസ്സിനുളള അപേക്ഷ സമര്‍പ്പിക്കാം അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് വെള്ളമുണ്ട പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക