വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 19 ആയി.
കല്‍പ്പറ്റ ജനറലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ബേഗൂര്‍ കോളനിയില്‍ നിന്നുള്ള 2 സ്ത്രീകള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കഴിഞ്ഞിരുന്ന ഇരുമ്പുപാലം സ്വദേശിയായ 49കാരനുമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. അപ്പപ്പാറ, ബേഗൂര്‍ പ്രദേശത്ത് തന്നെയാണ് നേരത്തെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ വര്‍ഷം ഇതുവരെ വയനാട്ടില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. ജില്ലയില്‍ തിരുനെല്ലി പരിസരങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ കഴിഞ്ഞ ദിവസം കുരങ്ങുപനി സ്പെഷ്യല്‍ ആശുപത്രിയായി മാറ്റിയിരുന്നു. ഇനിയും രോഗ ലക്ഷണങ്ങളുമായി കഴിയുന്ന നിരവധിപേരാണ് ജില്ലയിലുള്ളത്.
കോളനികള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവും പ്രതിരോധ കുത്തിവെപ്പും നടക്കുന്നുണ്ട്. കോവിഡ് ഭീതിക്കിടയില്‍ തന്നെ ജില്ലയില്‍ കുരങ്ങുപനി കൂടി വ്യാപിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക