യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കാറാക്രമിച്ചെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് തന്നെ കൊല്ലാന്‍ ‘ഗുണ്ട’കളെ അയച്ചതെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചെന്ന് റിപ്പബ്ലിക് ടിവി പിന്നീട് ആരോപിച്ചു. അതേ സമയം, സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച വിഷയത്തില്‍ ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഗോസ്വാമി ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും വര്‍ഗീയ പ്രചരണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗോസ്വാമിക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തനിക്കെതിരെ ആക്രമണമുണ്ടായതായി ഇയാള്‍ അവകാശപ്പെടുന്നത്.
രാത്രി 12 മണിയോടെ താനും ഭാര്യയും മുംബൈയിലെ ടിവി സ്റ്റുഡിയോയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി തങ്ങള്‍ സഞ്ചരിച്ചിരുന്ന ടാറ്റ കൊറോള കാര്‍ രണ്ട് ബൈക്കുകളിലെത്തിയവര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് പിന്നീട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗോസ്വാമി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ബൈക്കുകാരെ വെട്ടിച്ച് താന്‍ മുന്നോട്ടു പോയപ്പോള്‍ ഒരു ബൈക്കിലുള്ളയാള്‍ ചുറ്റിക കൊണ്ട് കാറിന്റെ ചില്ലടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചെന്നും പിന്നാലെ ഒരു കുപ്പിയിലുള്ള ദ്രാവകം കാറിന്റെ ഗ്ലാസില്‍ ഒഴിക്കാന്‍ ശ്രമിച്ചെന്നുമെന്നാണ് ഇയാള്‍ പറയുന്നത്. ഇതിനിടെ ഒരാള്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നുവെന്നും ഗോസ്വാമി പറയുന്നു. തന്റെ സുരക്ഷാ ഗാര്‍ഡുകള്‍ അപ്പോഴേക്കും സ്ഥലത്തെത്തിയെന്നും തങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് എന്ന് അവരോട് അക്രമികള്‍ പറഞ്ഞെന്നും ഗോസ്വാമി അവകാശപ്പെടുന്നു.
തുടര്‍ന്ന് പുറത്തുവിട്ട വീഡിയോയില്‍ താന്‍ ഗാന്ധി-വാധ്ര കുടുംബത്തിന്റെ കള്ളങ്ങള്‍ പൊളിച്ചതു കൊണ്ടാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഗോസ്വാമി അവകാശപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര, ഗുജറാത്തില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിച്ചെന്നും ഇത് വ്യാജവാര്‍ത്തയാണെന്ന് താന്‍ തെളിയിച്ചെന്നും ഇതിനുള്ള പകവീട്ടലാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇയാള്‍ പറയുന്നു. അതേ സമയം, ഗുജറാത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക വാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന വാര്‍ത്ത ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. സോണിയാ ഗാന്ധിയാണ് തന്നെയും ഭാര്യയേയും കൊല്ലാന്‍ ഗുണ്ടകളെ അയച്ചതെന്നും താന്‍ ഇവരുടെ കള്ളങ്ങള്‍ പൊളിച്ചു കാട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും ഗോസ്വാമി വീഡിയോയില്‍ വെല്ലുവിളിക്കുന്നുമുണ്ട്.
#BREAKING | Arnab's message after being physically attacked by Congress goons #SoniaGoonsAttackArnab https://t.co/RZHKU3fdmK pic.twitter.com/SdAvoerhIH
— Republic (@republic) April 22, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക