മരണം രംഗബോധമില്ലാത്തൊരു കോമാളിയാണെന്ന് പറയാറുണ്ട്. ആ പറച്ചില് പറഞ്ഞറിയിക്കാനാവാത്തൊരു വേദനയായി മാറുന്ന ചില നിമിഷങ്ങളുണ്ടാകും ജീവിതത്തില്‍. ഇന്ത്യന്‍ സിനിമാ ലോകം ഇപ്പോള്‍ കടന്നു പോകുന്നത് അങ്ങനൊരു നിമിഷത്തിലൂടെയാണ്.
നടന് ഇര്ഫാന് ഖാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിനിമാ ലോകം. ലോക്ക്ഡൗണ്‍ ആയതിനാല്‍ അദ്ദേഹത്തെ അവസാന നോക്ക് കാണാനായി എത്താന്‍ പോലും ആകാതെ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ സങ്കടം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ്. സിനിമയെ വെല്ലുന്ന ആന്റി ക്ലെെമാക്സാണ് മരണം ഇര്‍ഫാന്റെ ജീവിതത്തില്‍ രചിച്ചിരിക്കുന്നത്.
ഇര്‍ഫാന്റെ മരണത്തിന് ദിവസങ്ങള്‍ മുമ്പ് മാത്രമായിരുന്നു അമ്മ സയേദ ബീഗം മരിക്കുന്നത്. ജയ്പൂരില്‍ വച്ചായിരുന്നു 90 കാരിയായ മാതാവിന്റെ മരണം സംഭവിക്കുന്നത്. പക്ഷെ ലോക്ക്ഡൗണ്‍ കാരണം ഇര്ഫാന് അമ്മയെ അവസാന നോക്ക് കാണാന്‍ പോലും സാധിച്ചില്ല.
മോശം ആരോഗ്യ സ്ഥിതിയും ലോക്ക്ഡൗണും കാരണം താരം മുംബെെയില്‍ തന്നെ തുടരുകയായിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു അദ്ദേഹം മാതാവിനെ അവസാനമായി കണ്ടത്. കബറിടത്തിലേക്കുള്ള യാത്രയത്രയും അദ്ദേഹം വീഡിയോയിലായിരുന്നു കണ്ടത്.
അമ്മ യാത്രയായതിന് പിന്നാലെ ഇപ്പോഴിതാ മകനും യാത്രയായിരിക്കുകയാണ്. തുടര്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു ഇര്ഫാന്. ഇതിനിടെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അമ്മയുടെ മരണം.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇര്‍ഫാന്റെ മരണം. വൻകുടലിലെ അണുബാധയെ തുടർന്നാണ് നടന് ഇര്ഫാന് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഐസിയുവിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നതിനിടെയായിരുന്നു മരണം
രണ്ട് വർഷത്തിലേറെയായി അർബുധ ബാധയെ തുടർന്ന് താരം ചികിത്സയെടുക്കുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇര്ഫാൻ ഖാനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക