2003 ലോകകപ്പിലെ മറക്കാനാവാത്ത കാഴ്ചയായിരുന്നു ഇന്ത്യയുടെ ആശിഷ് നെഹ്റയുടെ ഇംഗ്ലണ്ടിനെതിരെയുള്ള മാസ്മരിക പ്രകടനം. അദ്ദേഹത്തിന്റെ 41 ാമത് ജന്മദിനത്തിൽ ഐ സിസി ഓർത്തെടുത്ത് ട്വീറ്റ് ചെയ്തതും ആ വീഡിയോ തന്നെ. ഇന്നും ഒരു ഇന്ത്യക്കാരന്റെ ലോകകപ്പിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇത് തന്നെ. പരിക്കും മറ്റുമൊക്കെ ആ കരിയറിൽ ഏറെക്കാലം വില്ലനായെങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബോളർമാർക്കിടയിൽ തന്നെയാണ് നെഹ്റയുടെ സ്ഥാനം.
12 സർജറികൾക്ക് വിധേയനായ ഒരു ബോളർ തന്റെ 38 ാമത്തെ വയസിലും അന്താരാഷ്ട്രക്രിക്കറ്റ് കളിച്ചിരുന്നു എന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ആശിഷ് നെഹ്റയുടെ കാര്യത്തിൽ വിശ്വസിച്ചേ മതിയാവൂ. ഇന്ത്യയ്ക്കായി 2 ലോകകപ്പുകളിലും 2 ഏഷ്യാ കപ്പിലും 3 ഐസിസി ചാംപ്യൻസ് ട്രോഫിയിലും നെഹ്റ മാറ്റുരച്ചു.
1999 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു നെഹ്റയുടെ ടെസ്റ്റ് അരങ്ങേറ്റം. ഏകദിന അരങ്ങേറ്റം 2001 ൽ സിംബാബ് വെയ്ക്കെതിരെയും. കണക്കുകൾ പരിശോധിക്കുമ്പോൾ നെഹ്റയുടെ ഏകദിനമത്സരങ്ങളിലെ മികവായിരുന്നു പ്രധാനം. 120 ഏകദിനങ്ങളിൽ നിന്നായി നെഹ്റ നേടിയത് 157 വിക്കറ്റുകളാണ്. 2 പ്രാവശ്യം 5 വിക്കറ്റ് നേട്ടവും. ഐ പി എല്ലിലാവട്ടെ, നൂറിലേറെ വിക്കറ്റുകളാണൻ് അദ്ദേഹം നേടിയത്.
2017 ൽ ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിലായിരുന്നു അദ്ദേഹം വിരമിച്ചത്. അന്ന് ഫൈനൽ ഓവർ എറിയാൻ തുടങ്ങുമ്പോൾ ഗ്രൗണ്ടിലെ ഒരു എൻട്രൻസിന് ആശിഷ് നെഹ്റ എൻഡ് എന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അതിനകം നാമകരണം ചെയ്തിരുന്നു.
ഒരു പക്ഷേ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനു ശേഷം ആദ്യമായിട്ടാവണം ഒരു താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ പേരിലുള്ള എൻഡിൽ നിന്നും പന്തെറിഞ്ഞു തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക