ഡല്‍ഹി: ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കൊണ്ട് കൈ കഴുകിയാല്‍ വൈറസ് നശിക്കുമെങ്കില് മദ്യപിച്ചാലും വൈറസുകള്‍ ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഭരത് സിങ് കുന്ദാന്പുറാണ് ഇക്കാര്യം വ്യക്തമാക്കി മദ്യശാലകള്‍ തുറക്കണമെന്ന ആവശ്യവുമായി എത്തിയത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലും കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ അടക്കം അടച്ചുളള കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മദ്യശാലകള്‍ അടച്ചിട്ടതോടെ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും കൂടിയെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കാന്‍ നടപടി ഉണ്ടാകണമെന്നുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് എഴുതിയ കത്തില്‍ എംഎല്‍എ അറിയിക്കുന്നത്.
സാന്‍ഗോഡ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയായ ഭരത് സിങ് കുന്ദാന്പുര് വ്യാജമദ്യം കഴിച്ച് രണ്ടുപേരുടെ കാഴ്ച പോയെന്നും തുടര്‍ന്ന് അവര്‍ മരിച്ചെന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിലനിര്‍ത്തുന്ന നട്ടെല്ലാണ് മദ്യശാലകളില്‍ നിന്നുളള വരുമാനം. എക്സൈസ് നികുതി കൂട്ടിക്കൊണ്ട് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ ലോക്ക് ഡൗണിലുണ്ടായ നഷ്ടം പരിഹരിക്കാം.
ആല്‍ക്കഹോള്‍ ഉപയോഗിച്ച് കൈ കഴുകിയാല്‍ കൊവിഡ് വൈറസ് ഇല്ലാതാകുമെങ്കില്‍ ഉറപ്പായും മദ്യത്തിന് ശരീരത്തിനുളളിലെ വൈറസിനെയും നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കത്തില്‍ വിവരിക്കുന്നു. 2020-2021 വര്‍ഷത്തില്‍ 12,500 കോടിയാണ് രാജസ്ഥാനില്‍ മദ്യത്തില്‍ നിന്നുളള വരുമാനം പ്രതീക്ഷിച്ചിരുന്നത്.
ലോക്ക് ഡൗണും കൊറോണയെ തുടര്‍ന്നുളള സാഹചര്യങ്ങളും മൂലം ഈ തുക ലഭിക്കുക അസാധ്യമാണ്. അതുകൊണ്ട് മദ്യശാലകള്‍ ഉടനടി തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.രാജസ്ഥാനില്‍ ഇതുവരെ 2,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക