മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായ അമിത് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാരാണ് കോണ്‍സ്റ്റബിളിന്റെ മരണത്തിന്റെ കാരണക്കാര്‍ എന്ന് ഗംഭീര്‍ ആരോപിച്ചു.
തിങ്കളാഴ്ചയാണ് അമിത് കുമാര്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇതിനുശേഷം രണ്ട് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് ആരോപണങ്ങള്‍ ഉയരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അമിത് കുമാറിനെ മടക്കിനല്കാന് നമുക്കാകില്ലെങ്കിലും മകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഗംഭീര്‍ അറിയിച്ചു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ആയിരിക്കും കുട്ടിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഇനി ഏറ്റെടുക്കുക.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അമിത് കുമാര്‍ ഡല്‍ഹി ഭാരത് നഗര്‍ പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യയും മൂന്നു വയസുള്ള ഒരു മകനുമൊത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു.
ഇതാദ്യമായല്ല ഗംഭീര്‍ മാനുഷികമുഖം തുറന്നുകാട്ടുന്നത്. ലോക്ക് ഡൗണ്‍ കാരണം മൃതദേഹം വീട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഗംഭീര്‍ ചെയ്തിരുന്നു. തന്റെ മക്കളെ പരിചരിക്കുന്ന അവര്‍ സ്വന്തം കുടുംബത്തിലൊരാളായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക