കേരളത്തിന്റെ ദേശീയപാത വികസനപ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ആദ്യഘട്ടമായി തലപ്പാടി-–-ചെങ്കള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക. സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരമായി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാൽ ബിഡ് ഓപ്പൺ ചെയ്ത് ടെൻഡർ നടപടി പൂർത്തിയാക്കും. പ്രതിസന്ധി കാലമാണ് ഇതെങ്കിലും സംസ്ഥാനത്തിന്റെ പൊതുവികസനംകൂടി തടസ്സമില്ലാതെ മുന്നോട്ടുപോകണമെന്ന നിശ്ചയദാർഢ്യം സർക്കാരിനുണ്ടെന്നും അതിന്റെ വിജയംകൂടിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലപ്പാടിമുതൽ ചെങ്കളവരെയുള്ള 39 കി.മീറ്റർ, 45 മീറ്റർ വീതിയിൽ ആറുവരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചെലവ് 1968.84 കോടി രൂപയാണ്. രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കും. 35.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.
തലപ്പാടിമുതൽ കഴക്കൂട്ടംവരെ 521.81 കിലോ മീറ്റർ ദേശീയപാത വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിൽ 266.22 കിലോ മീറ്റർ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതി ഈവർഷം ആരംഭിക്കും. 18 കിലോ മീറ്റർ ദൂരമുള്ള തലശേരി-–- മാഹി ബൈപാസ് പ്രവൃത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റർ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളുമായി.
ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ചെലവഴിക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പ്രവൃത്തികൾ തൊഴിൽസാധ്യതകൂടി വർധിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാത വികസനം മുതൽക്കൂട്ടാകും. വ്യവസായ വാണിജ്യമേഖലകളിലെ വികസനവും ത്വരിതപ്പെടുത്താൻ കഴിയും. തുടർ പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക