കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിവാഹം നീണ്ടുപോകാൻ കാരണമാകുമെന്ന് ഭയന്ന വധു പാരമ്പര്യങ്ങളെല്ലാം മറന്നു. ഉത്തർപ്രദേശിലാണ് സംഭവം. പ്രതിശ്രുത വരനെ വിവാഹം കഴിക്കാനായി വീട്ടിൽ നിന്നൊളിച്ചോടിയ 19കാരിയായ വധുവാണ് 80 കിലോമീറ്ററോളം നടന്ന് വരന്റെ അടുത്തെത്തിയത്. കാൺപൂർ മുതൽ കണ്ണൗജ് വരെയാണ് യുവതി നടന്നത്. ഈ ആഴ്ച ആദ്യമാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
കാൺപൂരിലെ ലക്ഷ്മൺ തിലക് ഗ്രാമത്തിലെ യുവതിയും കനൗജിലെ ബൈസാപ്പൂർ ഗ്രാമത്തിലെ യുവാവും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മെയ് നാലിനായിരുന്നു ഇവരുടെ വിവാഹം നടക്കാനിരുന്നത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് വിവാഹം മാറ്റുകയായിരുന്നു.
എന്നാൽ ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ പെൺകുട്ടിക്ക് ക്ഷമ നശിച്ചു പോയി. ലോക്ക്ഡൗൺ നീളുന്നതിനനുസരിച്ച് വിവാഹവും നീണ്ടുപോകുമെന്ന് പെണ്കുട്ടി ഭയപ്പെട്ടു. ഇതിനെ തുടർന്ന് ഈ ആഴ്ച ആദ്യം വീട്ടിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടി 80 കിലോമീറ്റർ അകലെയുള്ള വരന്റെ ഗ്രാമത്തിൽ കാൽ നടയായി എത്തുകയായിരുന്നു.
രാവിലെ വീടുവിട്ടിറങ്ങിയ പെൺകുട്ടി വൈകുന്നേരത്തോടെ വരന്റെ സ്ഥലത്ത് എത്തി. പെൺകുട്ടിയെ കണ്ട് ഞെട്ടിപ്പോയ വരന്റെ മാതാപിതാക്കൾ വിവരം ഉടൻതന്നെ പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചു. ആചാരപരമായി തന്നെ വിവാഹം നടത്താമെന്നും അതിനാൽ തിരിച്ചു പോകണമെന്നും വരന്റെ മാതാപിതാക്കൾ വധുവിനോട് ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ മാതാപിതാക്കളും കാത്തിരിക്കാൻ അവളോട് ആവശ്യപ്പെട്ടു.
എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പെൺകുട്ടി അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് വരന്റെ മാതാപിതാക്കൾ വിവാഹങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തി. പൂജാരിയുടെ കാർമികത്വത്തിൽ വിവാഹം നടത്തി. സംഭവം സത്യമാണെന്ന് കനൗജ് പൊലീസ് സൂപ്രണ്ട് അമരേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക