കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്.ഭവനില്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. സുരേഷിന്റെ ഡ്രൈവറും സഹായികളും പാമ്പിനെ കൈമാറുന്നതിന് കൂടെയുണ്ടായിരുന്നുവെങ്കിലും ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
സമാനതകളില്ലാത്ത കേസായതിനാല്‍ സൂരജിന് അര്‍ഹമായ ശിക്ഷഉറപ്പാക്കാന് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കൊലപ്പെടുത്താനുള്ള ആയുധം മൂര്‍ഖന്‍ പാമ്ബായതിനാല്‍ അത് കോടതിയില്‍ തെളിയിച്ചെടുക്കുക നിസാരമല്ല. സുരേഷിനെ സാക്ഷിയാക്കിയാല്‍ സൂരജിനെതിരെയുള്ള പ്രധാന ആയുധമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ ഇപ്പോള്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകത്തില്‍ ഇദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ആ നിലയില്‍ മാപ്പ് സാക്ഷിയാക്കി കേസില്‍ സൂരജിനെതിരെ മൊഴിപറയിക്കാനാകും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്‍പായി സൂരജിനും സുരേഷിനും വേണ്ട ശിക്ഷ ഉറപ്പാക്കാനുള്ള ശക്തമായ തെളിവുകള്‍ കിട്ടിയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും സുരേഷിനെ ഒഴിവാക്കേണ്ടി വരില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക